കാസർകോട്: ഏഴ് പേരുടെ മരണത്തിനിടയാക്കിയ പാണത്തൂർ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്ന് ഉറപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. അപകടത്തിനിടയാക്കിയ ബസ് പരിശോധിച്ച റീജിണൽ ട്രാൻസ്പോർട്ട് ഓഫീസറടങ്ങിയ സംഘം സാങ്കേതിക തകരാർ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തി. ഇറക്കത്തിൽ നിയന്ത്രണം വിട്ട ബസ് റോഡരികിലെ കെട്ടിടത്തിന്‍റെ സൺഷൈഡിലും മരങ്ങളിലും ഇടിച്ച ശേഷം തലകീഴായി താഴെയുള്ള വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘം ബസ് വിശദമായി പരിശോധിച്ചു.
ബസിന് യന്ത്ര തകരാറുകളൊന്നും ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പരിശോധനയിൽ ബോധ്യപ്പെട്ടു. ബസിൽ അനുവദനീയമായതിലും കൂടുതൽ ആൾക്കാരുണ്ടായിരുന്നതാണ് അപകടത്തിന്‍റെ ആഘാതം വർധിപ്പിച്ചത്. കർണാടകയിലെ ലൈൻ ബസ് ആണ് വിവാഹ ആവശ്യത്തിനായി ഉപയോഗിച്ചത്. ബസിന് അന്തർ സംസ്ഥാന സർവ്വീസിന് അനുമതി ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളും അധികൃതർ പരിശോധിക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ കണ്ടെത്തലിനൊപ്പം പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും നൽകുന്ന വിവരങ്ങൾ കൂടി ഉൾപ്പെടുത്തിയാകും സംഭവം സംബന്ധിച്ച് ജില്ല കലക്ടർ അന്വേഷണ റിപ്പോർട്ട് മന്ത്രിക്ക് സമർപ്പിക്കുക.