കാസർകോട് : നവകേരള സദസിൽ നൽകിയ പരാതിക്ക് അതിവേഗ പരിഹാരം. പരാതി നൽകി ഒരാഴ്‌ചക്കുള്ളിലാണ് പ്രശ്‌നം പരിഹരിച്ചത്. മകൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് പണം വാങ്ങി കബളിപ്പിച്ച സ്റ്റാർട്ടപ്പ് കമ്പനിക്കെതിരെ മന്നിപ്പാടി സ്വദേശി വിജയചന്ദ്രൻ നൽകിയ പരാതിയിലാണ് പരിഹാരമായത് (Complaint filed in Navakerala Sadas Kasaragod resolved Quickly).
മന്നിപ്പാടിയിലെ അനഘയ്‌ക്ക് എറണാകുളം കാക്കനാട്ടെ സ്റ്റാർട്ടപ്പ് കമ്പനിയിൽ ആറ് മാസം മുമ്പാണ് ജോലി ലഭിച്ചത്. ജോലിക്ക് സഹായകമായ ലാപ്ടോപ്പ് വാങ്ങുന്നതിനായി കമ്പനി സബ്‌സിഡി അനുവദിക്കുമെന്നായിരുന്നു വാഗ്‌ദാനം. ഇതിനായി 30 ശതമാനം നിരക്കായ 40000 രൂപ കമ്പനിയിൽ അടച്ചു.
എന്നാൽ ആറ് മാസം കഴിഞ്ഞിട്ടും ജോലിയുമില്ല ലാപ്ടോപ്പുമില്ല. ഇതോടെയാണ് പരാതി നൽകാൻ അനഘയുടെ പിതാവായ വിജയചന്ദ്രൻ തീരുമാനിച്ചത്. തുടർന്ന് നവകേരള സദസിന്‍റെ കാസർകോട്ടെ വേദിയിലെത്തി പരാതി നൽകി.
സംഭംവം മന്ത്രി പി രാജീവിന്‍റെ ശ്രദ്ധയിപ്പെടുത്തുകയും ചെയ്‌തു. തുടർന്ന് നടപടി വേഗത്തിലാക്കുകയായിരുന്നു. അതേസമയം ഇത്ര വേഗത്തിലുള്ള നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിജയചന്ദ്രൻ പറഞ്ഞു.
പരാതി നൽകി തൊട്ടടുത്ത ദിവസം തന്നെ ആദ്യ സന്ദേശമെത്തി. നാല് ദിവസത്തിനകം പൊലീസ് ബന്ധപ്പെട്ടു. പിന്നാലെ നഷ്‌ടപ്പെട്ട പണം തിരികെ അക്കൗണ്ടിലെത്തി. ഇവരുടെ പരാതി കാരണം ഇതേ രീതിയിൽ പണം നഷ്‌ടപ്പെട്ടവർക്കും പണം അക്കൗണ്ടിൽ എത്തി.
അതേസമയം കാസർകോട് ജില്ലയിൽ നവകേരള സദസിലൂടെ ലഭിച്ച പരാതികളുടെ പരിശോധനയും സ്‌കാനിംഗും പൂര്‍ത്തിയാക്കി നടപടികളിലേക്ക് കടന്നുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്. നവകേരള സദസിന്‍റെ ഭാഗമായി ജില്ലയിലെ മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ പ്രത്യേകം തയ്യാറാക്കിയ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാന്‍ വിപുലമായ സജ്ജീകരണങ്ങൾ ജില്ലാ ഭരണ സംവിധാനം ഒരുക്കിയിരുന്നു.
32 ലോഗിനുകളിലായി 64 ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിരുന്നു. അപേക്ഷകള്‍ സ്‌കാന്‍ ചെയ്‌ത് അപ്‌ലോഡ് ചെയ്‌ത് വകുപ്പുകള്‍ക്ക് നല്‍കുക എന്നതാണ് ഇവര്‍ ചെയ്‌തുവരുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍റെ പി ആര്‍ ചേമ്പറില്‍ അപ്‌ലോഡിംഗ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. കലക്‌ടറേറ്റിലെ വിവിധ സെക്ഷനുകളിലും സ്‌കാനിങ്ങും മറ്റ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
13 സ്‌കാനറുകളാണ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കൂടുല്‍ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കും. പരമാവധി മൂന്ന് ദിവസത്തിനകം അപ്‌ലോഡിംഗ് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്.
ഒരു അപേക്ഷ പോലും നഷ്‌ടപ്പെടാതെ കൃത്യമായി വേഗത്തില്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യണമെന്ന് കലക്‌ടര്‍ നിര്‍ദേശം നല്‍കിയിരുന്നു. അപേക്ഷകള്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ തന്നെ അപേക്ഷകന് മൊബൈലില്‍ സന്ദേശം ലഭിക്കും. സ്‌കാന്‍ ചെയ്യുന്ന അപേക്ഷകള്‍ വിവിധ വകുപ്പുകള്‍ക്ക് ലഭിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിച്ച് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യും. അപേക്ഷകന് ലഭിച്ച ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് www.navakeralasadass.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷയുടെ സ്ഥിതി വിവരങ്ങള്‍ അറിയാന്‍ സാധിക്കും.