കാസർകോട് : കുഴൽപ്പണ, ഹവാല ഇടപാടുകൾ കാസർകോട് ജില്ലയിൽ വ്യാപകമാകുന്നു. മൂന്നിടങ്ങളിലായി 57 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. കാസർകോട് നഗരം, പുലിക്കുന്ന്, നീലേശ്വരം എന്നിവിടങ്ങളിൽ നിന്നാണ് അനധികൃതമായി കടത്തിയ പണം പിടികൂടിയത്.
മൂന്ന് സംഭവങ്ങളിലായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പുലിക്കുന്നിൽ 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി ചേരൂർ സ്വദേശി അബ്‍ദുൾ ഖാദർ മഹ്ഷൂഫാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ പണം കടത്തുകയായിരുന്ന പ്രതിയെ പിടികൂടിയത്.
പിന്നാലെ കാസർകോട് നഗരത്തിലും കുഴൽപ്പണം പിടികൂടി. ബൈക്കിൽ അനധികൃതമായി ഒമ്പത് ലക്ഷം രൂപ കടത്താൻ ശ്രമിച്ച ബങ്കരക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫി, നയന്മാർമൂലയിലെ എം എ റഹ്മാൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുടർന്ന് നീലേശ്വരത്ത് സ്‌കൂട്ടറിൽ കുഴൽപ്പണം കടത്തിയ പുഞ്ചാവി സ്വദേശി ഇർഷാദിനെ പൊലീസ് പിടികൂടി. ഇയാളിൽ നിന്ന് 18 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് കണ്ടെത്തി. രാവിലെ നീലേശ്വരം മാർക്കറ്റിന് സമീപത്ത് നടത്തിയ പരിശോധനയിൽ ആണ് KL 86 A 1843നമ്പർ സ്‌കൂട്ടിയിൽ നിന്ന് 18.5 ലക്ഷം രൂപ കുഴൽ പണവുമായി ഇർഷാദിനെ പിടികൂടിയത്.
കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഏപ്രിൽ 14ന് കാഞ്ഞങ്ങാട് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 67 ലക്ഷം രൂപ കുഴൽ പണവുമായി നാലുപുരപ്പാട്ടിൽ ഹാരിസ് പിടിയിൽ ആയിരുന്നു. ജില്ല പൊലീസ് മേധാവി ഡോക്‌ടർ വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് പരിശോധനയും നടക്കുന്നുണ്ട്.