കാസർകോട് : സഹപാഠിയുടെ ശരീരം ബ്ലേഡുകൊണ്ട് വിദ്യാര്‍ഥി കീറിമുറിച്ച സംഭവത്തില്‍ വിശദമായ റിപ്പോർട്ട് സമർപ്പിച്ച് പൊലീസ്. ചെർക്കള സെൻട്രൽ ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥി കെ.എം ഫാസിറിന് (15) ഫെബ്രുവരി 23 നാണ് പരിക്കേറ്റത്. 25-ാം തീയതിയാണ് ജുവനൈൽ കോടതിയില്‍ വിദ്യാനഗർ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ഫാസിർ തമാശയ്ക്ക് ശല്യം ചെയ്‌തെന്നും തുടർന്നുണ്ടായ ദേഷ്യത്തില്‍ സഹപാഠി ആക്രമിയ്‌ക്കുകയായിരുന്നുവെന്നും കാണികളായിരുന്ന കുട്ടികൾ പറയുന്നു. ആദ്യം കഴുത്തിന് പിറകിലാണ് മുറിവേൽപ്പിച്ചത്. കൈ ഉയർത്തി, രക്തം തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിവേല്‍പ്പിച്ചു. പരിക്കേറ്റ വിദ്യാർഥി ചികിത്സയിലാണ്.
ALSO READ l ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ; സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
ആശുപത്രി അധികൃതര്‍ അറിയിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തിയത്. കഴുത്തിന് ഒൻപതും കൈയ്ക്ക് എട്ടും സ്റ്റിച്ചുകളുണ്ട്. മുറിവേറ്റ വിദ്യാർഥിയെ ഉടന്‍ തന്നെ അധ്യാപകര്‍ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചെന്നും എന്നാൽ, ഇത് സംബന്ധിച്ച് സ്‌കൂളിൽ പരാതി കിട്ടിയിട്ടില്ലെന്നും സ്‌കൂള്‍ പ്രധാനാധ്യാപകൻ എം.എം അബ്‌ദുൽ ഖാദർ വ്യക്തമാക്കി.