കാസർകോട്: ഇംഗ്ലീഷിലും മലയാളത്തിലും നോവലും കഥയും കവിതയും.. ഒരു പടി കൂടി കടന്ന് സിനിമ നിരൂപണം കൂടിയാകുമ്പോൾ കാസർകോട്ടുകാരി സിനാഷ നാട്ടിലും സ്‌കൂളിലും സൂപ്പർ സ്റ്റാറാണ്. കാസർകോട് ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസുകാരി സിനാഷ ഇതിനകം ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുതി പൂർത്തിയാക്കിയത് 13 പുസ്‌തകങ്ങളാണ്.
ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനാഷ ആദ്യ ഇംഗ്ലീഷ് പുസ്‌തകം എഴുതിയത്. കുട്ടികളിലൂടെ സഞ്ചരിച്ച് സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നവയാണ് സിനാഷയുടെ പുസ്‌തകങ്ങളെല്ലാം. പ്രസിദ്ധീകരിച്ച നോവലുകളുടെ ചിത്രീകരണവും കവർ ചിത്രങ്ങളും സിനാഷയുടെ തന്നെ വരയാണ്.
കാസർകോട് സീതാംഗോളി മയിപ്പാടിയില്‍ അധ്യാപകനായ ശ്രീകുമാറിന്‍റെയും സ്‌മിതയുടെയും മകളായ ഈ കൊച്ചു മിടുക്കിക്ക് സിനിമ സംവിധായിക ആകണമെന്നാണ് ആഗ്രഹം. ഇരുനൂറിലധികം ലോക ക്ലാസിക് സിനിമകളുടെ ആസ്വാദനക്കുറിപ്പും സിനാഷെ എഴുതിക്കഴിഞ്ഞു. ചെസും ഫുട്‌ബോളും ഇഷ്‌ടമാണ് അക്ഷരങ്ങളുടെ ലോകത്തെ രാജകുമാരിക്ക്....
ALSO READ: video: ആയിരം അടി ഉയരത്തില്‍ നിന്ന് താഴേക്ക്; സൈനികാഭ്യാസത്തിന്‍റെ ആവേശക്കാഴ്‌ചകള്‍
ദ മിസ്റ്റീരിയസ് ഫോറസ്റ്റ്, സോങ് ഓഫ് ദ റിവർ, എ ഗേൾ ആന്‍റ് ദ ടൈഗേഴ്‌സ്, ടെർമിനാലിയ പാനിക്കുലേറ്റ, പൂവണിയുന്ന ഇലച്ചാർത്തുകൾ, കടലിന്‍റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും, ചെമ്പനീർപ്പൂക്കൾ എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എ ലയൺ ആന്‍റ് ഫ്രണ്ട്സ്, ട്വന്‍റി ഫിഫ്‌ത് സ്റ്റെപ്‌സ്, റെഡ് ആന്‍റ് പിങ്ക്, കാടും കനവും, പച്ച നിറമുള്ളവർ എന്നിവയാണ് ഇനി പ്രസിദ്ധീകരിക്കാനുള്ളത്.
എഴുതിനൊപ്പം ചിത്രകലയെയും സംഗീതത്തെയും സ്നേഹിക്കുന്ന സിനാഷയെ തേടി സംസ്ഥാന സർക്കാർ നൽകുന്ന ഉജ്വലബാല്യം പുരസ്‌കാരം, എൻ.എൻ കക്കട്ട് പുരസ്‌കാരം, 2021ൽ റോയൽ കോമൺ വെൽത്ത് സൊസൈറ്റി പുരസ്‌കാരം (57 രാജ്യങ്ങളിൽ നിന്നായി മത്സരിച്ച 27000 പേരിൽ നിന്നും 170 പേരെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്) എന്നിവ എത്തിയിട്ടുണ്ട്.