കാസർകോട്: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വസ്‌ത്ര വ്യാപാര ശാല ഉടമക്കെതിരെ പൊലീസ് കേസെടുത്തു. ഉപ്പള മലബാര്‍ വെഡിങ് സെൻ്റര്‍ ഉടമക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി കൂട്ടം കൂടുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിനു പുറമേ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ത്ത് നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു.
Read more: പത്തനംതിട്ടയിൽ നിയമലംഘകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി
മടക്കര ഹാര്‍ബര്‍, മാവിലാകടപ്പുറം എന്നിവിടങ്ങളിലും നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. നിയമ ലംഘനങ്ങള്‍ കണ്ടെത്താനും ബോധവൽകരണത്തിനും 50 പാരാലീഗല്‍ വളണ്ടിയര്‍മാരെ ജില്ലയില്‍ നിയോഗിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ പറഞ്ഞു.