കണ്ണൂർ: ലോക്‌ഡൗണിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ കൊണ്ടുവന്ന സാമൂഹ്യ അടുക്കളക്ക് 'ജീവനിയുടെ' കൈത്താങ്ങ്. ആന്തൂർ കൃഷിഭവന്‍റെ നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതി പ്രകാരം പച്ചക്കറി കൃഷി വിളവെടുത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് നൽകി.
ധർമ്മശാലയിൽ പ്രവർത്തിക്കുന്ന മാങ്ങാട് സ്‌മൃതി ഇൻഡസ്ട്രിയൽ വർക് ഷോപ്പിൽ ഭരണ സമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തിലാണ് ജീവനി പ്രദർശന തോട്ടം ഒരുക്കിയിരുന്നത്. ഇവിടെ നിന്നും വിളവെടുക്കുന്ന പച്ചക്കറികൾ സൗജന്യമായാണ് കമ്മ്യൂണിറ്റി കിച്ചനിലേക്ക് നൽകുന്നത്. ജീവനി പദ്ധതിയുടെ ഭാഗമായി 150 ഓളം വ്യക്തികളാണ് പച്ചക്കറിക്കൃഷിയിൽ പങ്കാളികളായിട്ടുള്ളത്.
വിളവുകൾ സംഭരിച്ച് നഗരസഭാ പരിധിയിൽ പച്ചക്കറികൾ ലഭ്യമാക്കുന്നതിന് കൃഷിഭവൻ സൗകര്യമൊരുക്കുന്നുണ്ട്. പച്ചക്കറികൾ ബക്കളം ഇക്കോ ഷോപ്പിൽ സംഭരിച്ച് നിശ്ചിത സമയത്ത് ഇക്കോ ഷോപ്പ് വഴി വിതരണം ചെയ്യും. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് വിധേയമായി മുൻകൂട്ടി ആവശ്യപ്പെടുന്നവർക്ക് നിശ്ചിത സമയത്ത് ലഭ്യമാകും. കൃഷിഭവൻ, നിഫ്റ്റ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിൽ ഉൽപ്പാദിപ്പിച്ച പച്ചക്കറികളും ആവശ്യത്തിനനുസരിച്ച് സാമൂഹ്യ അടുക്കളയിലേക്ക് നൽകുമെന്ന് കൃഷി ഓഫീസർ അറിയിച്ചു.