കണ്ണൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നതായി യുഡിഎഫ് . പരിയാരം ഗ്രാമപഞ്ചായത്തിൽ പല വാർഡുകളിലും ഇരട്ട വോട്ടുകൾ ചേർത്തെന്നാണ് യുഡിഎഫ് ആരോപണം. ഇതിനെതിരെ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് യു ഡി എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. ഭരണ സ്വാധീനം ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറിയെ തെറ്റിദ്ധരിപ്പിച്ച് വാർഡിൽ സ്ഥിരതാമസമില്ലാത്ത ആളുകളെ തിരുകി കയറ്റി വോട്ടുകൾ പിടിക്കാനാണ് സി പി എം ശ്രമമെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഒന്നാം വാർഡായ പുളിയൂൽ, ആറാം വാർഡായ തലോറ എന്നിവടങ്ങളിൽ മറ്റ് വാർഡുകളിലെ 100 ഓളം വോട്ടർമാരെ ഇതുപോലെ വോട്ടർ പട്ടികയിൽ ചേർത്തിട്ടുള്ളതായും ഇവർ പറയുന്നു.
പരാജയഭീതി പൂണ്ട എൽഡിഎഫ് കൃത്രിമ മാർഗത്തിലൂടെ അധികാരം നിലനിർത്തുവാനാണ് ഭരണസ്വാധീനം ഉപയോഗിച്ച് അട്ടിമറി നടത്തുന്നത്. ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് യു ഡി എഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി കൺവീനർ പി വി സജീവൻ പറഞ്ഞു. സംഭവത്തിന്‍റെ നിജസ്ഥിതികൾ കാണിച്ചു കൊണ്ട് യുഡിഎഫ് പരിയാരം പഞ്ചായത്ത് കമ്മിറ്റി പരിയാരം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഇവർ പരിയാരം പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണയും നടത്തും.