കണ്ണൂർ: നഗരത്തിൽ സ്ത്രീകൾക്കായി 'ഷീ നൈറ്റ് ഹോം' എന്ന പേരിൽ സുരക്ഷിതയിടം ഒരുക്കി ജില്ലാ പഞ്ചായത്ത്. രാത്രിയിൽ പട്ടണത്തിൽ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്കും പരീക്ഷയ്ക്കും മറ്റാവശ്യങ്ങൾക്കും എത്തിച്ചേരുന്ന വിദ്യാർഥിനികൾക്കും ഉദ്യോഗാർഥികൾക്കും ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്.
നഗരകേന്ദ്രത്തിൽ വനിതകൾക്ക് ഏറ്റവും സുരക്ഷിതമായി താമസിക്കാൻ ഒരിടം എന്ന നിലയിലാണ് ഷീ നൈറ്റ് ഹോം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഒരേ സമയം എട്ട് പേർക്ക് ഇവിടെ അന്തിയുറങ്ങാം. എല്ലാ മുറികളും ശീതികരിച്ചതാണ്. പരമാവധി 24മണിക്കൂർ മാത്രമേ താമസ സൗകര്യം അനുവദിക്കുകയുള്ളൂ. 300 രൂപയാണ് സർവീസ് ചാർജ്. 12 മണിക്കൂർ നേരത്തേക്കാണെങ്കിൽ 150 രൂപ അടച്ചാൽ മതിയാകും. പതിനെട്ട് വയസ് പൂർത്തിയായവർക്കാണ് താമസ സൗകര്യം നൽകുന്നത്. പത്തു വയസുവരെയുള്ള കുട്ടികളെ ഒപ്പം നിർത്താം.
ഇതര സംസ്ഥാനക്കാർക്കും വിദേശികൾക്കും പോലീസിന്റെ അറിവോടെ പ്രവേശനം നൽകും. എല്ലാവർക്കും തിരച്ചറിയൽ കാർഡ് നിർബന്ധമാണെന്നും ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഷീ നൈറ്റ് ഹോം പ്രവർത്തനം ആരംഭിച്ചത്തെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.
താമസിക്കാൻ എത്തുന്നവർക്ക് തൊട്ടടുത്ത കഫേശ്രീയിൽ നിന്ന് ഭക്ഷണം കഴിക്കാം. തിരിച്ചു പോവാൻ ഓട്ടോ, ടാക്സി ലഭ്യമാക്കാൻ കെയർടേക്കർമാർ സഹായിക്കും. മികച്ച പ്രതികരണമാണ് ഷീ നൈറ്റ് ഹോമിൽ എത്തിയവരിൽ നിന്ന് ലഭിക്കുന്നതെന്നും താമസക്കാരിൽ നിന്ന് ലഭിച്ച ചില നിർദേശങ്ങൾ പരിശോധിച്ച ശേഷം ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.