കണ്ണൂർ: തളിപ്പറമ്പ് ബസ് സ്റ്റാന്‍റിലെ സിറ്റി ഗോൾഡ് എന്ന സ്ഥാപനത്തിൽ കവർച്ച നടന്നു. ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങൾ മോഷണം പോയതായാണ് വിവരം. ബുധനാഴ്‌ച പുലർച്ചയോടെയാവാം കവർച്ച നടന്നതെന്നാണ് സംശയം. കെഎം അഗസ്റ്റിൻ, കെപി മുനീർ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് കവർച്ച നടന്നത്.
ചൊവ്വാഴ്ച രാത്രി 7.30 വരെ തുറന്ന് പ്രവർത്തിച്ച സ്ഥാപനത്തിൽ ബുധനാഴ്ച രാവിലെ എത്തിയോപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടത്. അകത്ത് കയറിയപ്പോൾ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വിരലടയാള വിദഗ്ദരും ഡോഗ് സ്കോഡും തെളിവെടുത്തു. രണ്ട് കിലോ വെള്ളിയാഭരണങ്ങൾ മാത്രമാണ് കടയിൽ ഉണ്ടായിരുന്നത്. അതിൽ 75,000 രൂപ വിലവരുന്ന ഒരു കിലോയോളം വെള്ളിയാഭരണങ്ങൾ മോഷണം പോയതായി കടയുടമ പറഞ്ഞു. തളിപ്പറമ്പ് സിഐ വി ജയകുമാറിന്‍റെ നേതൃത്വത്തിൽ മോഷ്ടാവിന് വേണ്ടിയിട്ടുള്ള അന്വേഷണം ഊർജിതമാക്കി.