കണ്ണൂർ: സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളജ് പബ്ലിക് സ്‌കൂളിലെ നിലവിലുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് ഉത്തരവ്. സ്‌കൂളിൽ അധ്യാപക തസ്‌തികകളിലേക്ക് പിഎസ്‌സി മുഖേന നിയമനം നടത്താനും നിയമനം ലഭിക്കുന്നവർ ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് നിലവിലെ അധ്യാപകരെ പിരിച്ചുവിടണമെന്നുമാണ് ഉത്തരവിലുള്ളത്. ഒന്നരവർഷത്തിലേറെയായി ശമ്പളം മുടങ്ങിയിരുന്ന ജീവനക്കാർ സ്‌കൂൾ സർക്കാർ ഏറ്റെടുത്തതിനൊപ്പം ഇവരേയും സ്ഥിരപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു.
യോഗ്യതകളുൾപ്പെടെയുള്ളവ പരിശോധിച്ച് പുനർനിയമനം നടത്തുമെന്ന ജീവനക്കാരുടെ പ്രതീക്ഷകൾക്കാണ് ഇപ്പോൾ തിരിച്ചടിയായത്. ശമ്പളം മുടങ്ങിയതിനെതിരെ പല തവണ അധികാരികൾക്ക് നിവേദനം നൽകുകയും സമരങ്ങളുമടക്കം നടത്തുകയും ചെയ്‌തുവെങ്കിലും പുതിയ ഉത്തരവ് വന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് അധ്യാപകർ.
സ്‌കൂളിൽ നിലവിൽ ജോലി ചെയ്യുന്ന 19 ജീവനക്കാർക്ക് ദിവസവേതനം ലഭിക്കും. കെഇആറിൽ ഉൾപ്പെടാത്ത തസ്‌തികകളിൽ ജോലി ചെയ്യുന്ന മൂന്ന് ജീവനക്കാരെ സ്പെഷ്യൽ കേസായി പരിഗണിച്ച് അവർക്കും വേതനം അനുവദിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.