കണ്ണൂർ: കണ്ണൂർ കോർപ്പറേഷനില്‍ ഭരണ മാറ്റത്തിന് ശേഷമുള്ള ആദ്യ യോഗം ഭരണ- പ്രതിപക്ഷ ബഹളത്തില്‍ കലാശിച്ചു. മേയര്‍ക്കെതിരെയുള്ള അവിശ്വാസ പ്രമേയം പാസായതിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗമാണ് നടന്നത്. എൽഡിഎഫ് അംഗങ്ങൾ ഉന്നയിച്ച അജണ്ടകൾക്ക് മേയർ ചർച്ചാ അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിതരാക്കിയത്. പി കെ രാഗേഷിന് അധികാരത്തോടുള്ള ആർത്തിയാണെന്ന ആരോപണം ഉയർന്നപ്പോൾ, അധികാരം എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് തനിക്കറിയാമെന്ന് രാഗേഷ് തിരിച്ചടിച്ചു. ഇതോടെ മേയറുടെ ചേംബറിനടുത്തേക്ക് ഓടിയടുത്ത എൽഡിഎഫ് കൗൺസിലർമാർ നടപടികൾ ഏറെ നേരം തടസപ്പെടുത്തി. പുതിയ മേയറെ തെരഞ്ഞെടുക്കുന്നത് വരെ ഡെപ്യൂട്ടി മേയർ പി കെ രാഗേഷിനാണ് മേയറുടെ ചുമതല.
138 അജണ്ടകളാണ് ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യേണ്ടിയിരുന്നത്. എന്നാൽ പ്രതിപക്ഷ അംഗങ്ങളെ സംസാരിക്കാൻ അനുവദിക്കാത്ത മേയർ ഏകാധിപതിയാണെന്ന് എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു. മേയറെ അനുകൂലിച്ച് യുഡിഎഫ് അംഗങ്ങളും ശബ്ദം ഉയർത്തിയതോടെ വാക്കേറ്റം കയ്യാങ്കളിയുടെ വക്കിലെത്തി. ഡെപ്യൂട്ടി മേയര്‍ക്കെതിരെയുള്ള അവിശ്വാസപ്രമേയം, കോര്‍പറേഷൻ ജീവനക്കാരുടെ സ്ഥലം മാറ്റം തുടങ്ങി വിവിധ വിഷയങ്ങളില്‍ വിവാദം നിലനില്‍ക്കെയാണ് കൗണ്‍സില്‍ യോഗം ചേർന്നത്. ഭരണ മാറ്റത്തോടെ കോർപ്പറേഷൻ സെക്രട്ടറിയേയും അഡീഷണൽ സെക്രട്ടറിയേയുമാണ് സർക്കാർ സ്ഥലം മാറ്റിയത്. ഇതിനെതിരെ യുഡിഎഫ് പ്രതിഷേധം ഉയർത്താനിരിക്കെയായിരുന്നു പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയത്. ഡെപ്യൂട്ടി മേയർക്കെതിരെയുള്ള അവിശ്വാസ പ്രമേയം സെപ്തംബർ രണ്ടിനും മേയർ തെരഞ്ഞെടുപ്പ് നാലാം തീയതിയും നടക്കും.