കണ്ണൂർ: തളിപ്പറമ്പിൽ റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി മാലാഖയും കാലനും മുഖാമുഖം. നിരത്തുകളിൽ നിയമം ലംഘിച്ച് കൂസലില്ലാതെ വാഹനമോടിക്കുന്നവരെ തടഞ്ഞാണ് കാലന്‍റെയും മാലാഖയുടെയും സാരോപദേശം. ട്രാഫിക് ബോധവൽകരണം ലക്ഷ്യമിട്ട് നടത്തിയ പരിപാടി പൊതുജനങ്ങൾക്ക് വേറിട്ട കാഴ്‌ചയായി.
നിയമം ലംഘിച്ച് വാഹനം ഓടിച്ചവരോട് എന്‍റെ വഴി തന്നെയാണ് നിന്‍റെതെന്ന് പറഞ്ഞ് കാലൻ അഭിനന്ദിച്ചപ്പോൾ ശരിയായ വഴി കാട്ടി നിയമം പാലിക്കാൻ മാലാഖ ഉപദേശിച്ചു. നിയമ വിദ്യാർഥിനി സാന്ദ്ര മാലാഖയായും ജയൻ കീഴാറ്റൂർ കാലനായും വേഷമണിഞ്ഞു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ കൂടിയായ മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്‌ജ് വി.എസ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയും തളിപ്പറമ്പ് ട്രാഫിക് പൊലീസ്, മൂത്തേടത്ത് ഹയർ സെക്കന്‍ററി സ്‌കൂൾ എൻസിസി, നിയമ വിദ്യാർഥികള്‍ എന്നിവരും സംയുക്തമായാണ് ട്രാഫിക് ബോധവൽകരണം നടത്തിയത്. തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി സെക്രട്ടറി നാരായണൻകുട്ടി, മനിയേരി തളിപ്പറമ്പ് ട്രാഫിക് എസ്ഐ കെ.വി മുരളി, മൂത്തേടത്ത് ഹൈസ്കൂൾ എൻസിസി ഓഫീസർ കെ.വി പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.