ഇടുക്കി: കൃഷിയിടങ്ങളിൽ നിന്നും പടിയിറങ്ങിയ പരമ്പരാഗത ആദിവാസി കൃഷികൾ തിരികെയെത്തിക്കുകയാണ് ബൈസൺവാലി ഗ്രാമപഞ്ചായത്തിലെ കോമാളി കുടി നിവാസികൾ. കാലാവസ്ഥ വ്യതിയാനത്താൽ വർഷങ്ങൾക്കുമുമ്പ് നിലച്ച റാഗിയാണ് കോമാളി കുടി നിവാസികൾ വീണ്ടും കൃഷിചെയ്‌ത് വിജയത്തിലെത്തിച്ചത്.
ആദിവാസി മേഖലകളിലെ പരമ്പരാഗത കൃഷികൾ അന്യം നിന്നുപോകുന്ന സാഹചര്യത്തിൽ അവ തിരികെയെത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രവർത്തനങ്ങൾക്ക് കൃഷി വകുപ്പ് നേതൃത്വം നൽകി. സംസ്ഥാന സർക്കാരിൻ്റെ സുഭിഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കോമാളി കുടിയിലെ തരിശ് ഭൂമിയിൽ റാഗി കൃഷിയിറക്കാൻ വേണ്ട സഹായവും നൽകി.
വർഷങ്ങൾക്കുശേഷം പുനഃരാരംഭിച്ച കൃഷിയിൽ ആദ്യ വിളവ് നൂറുമേനിയാണ്. പഞ്ചായത്ത് അധികൃതരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കർഷകരും ചേർന്ന് വിളവെടുപ്പ് ഉത്സവമാക്കി. ഏഴ് ഏക്കർ ഭൂമിയിൽ ഇരുപതോളം കർഷകർ ചേർന്നാണ് കൃഷിയിറക്കിയത്. സർക്കാർ സഹായമായി ലഭിച്ച ഒരു ലക്ഷത്തോളം രൂപ മുതൽമുടക്കിയായിരുന്നു കൃഷി. ആദ്യ കൃഷി വിജയം കണ്ടതോടെ വരും വർഷത്തിലും വിപുലമായി മുന്നോട്ടുകൊണ്ടുപോകാനാണ് കർഷകരുടെ തീരുമാനം.