ഇടുക്കി: തേക്കടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഭാര്യയുടേത് കൊലപാതകമെന്ന് പൊലീസ്. ഭാര്യ ജീവയെ കഴുത്ത് ഞെരിച്ച് കൊന്നശേഷം ഭർത്താവും, അമ്മയും തൂങ്ങിമരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ഹോംസ്റ്റേയിൽ തിരുവനന്തപുരം സ്വദേശികളായ പ്രമോദ്, അമ്മ ശോഭന, ഭാര്യ ജീവ എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദും ശോഭനയും തൂങ്ങി മരിച്ച നിലയിലും, ജീവ കട്ടിലിൽ കിടക്കുന്ന നിലയിലുമായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ജീവയുടെത് കൊലപാതകമെന്ന സൂചനകൾ ലഭിച്ചത്.
മുമ്പ് വിദേശത്തായിരുന്ന പ്രമോദിന്‍റെ പേരില്‍ വിസ തട്ടിപ്പിന് നിരവധി ക്രിമിനൽ കേസുകളുള്ളതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ജീവയുടെ പേരിലുള്ള കമ്പത്തെ ഭൂമി വിൽക്കാനായാണ് കുടുംബം തേക്കടിയിലെത്തുന്നത്. ഇത് വിറ്റുകിട്ടുന്ന പണം കൊണ്ട് കുമളി മേഖലയിൽ എസ്റ്റേറ്റ് വാങ്ങാനും ഉദ്ദേശിച്ചിരുന്നു.
ജീവയുടെ കൈവശമുണ്ടായിരുന്ന പത്ത് ലക്ഷം രൂപയും 80 പവൻ സ്വർണവും ധൂർത്തടിച്ചതിന്‍റെ പേരില്‍ ജീവയും പ്രമോദും തമ്മില്‍ വഴക്കുണ്ടായി. പ്രമോദ് ജീവയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊന്നു. രക്ഷപ്പെടാനാവില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് പ്രമോദും, അമ്മയും ആത്മഹത്യചെയ്യാൻ തീരുമാനിച്ചത്. ശോഭന കത്തിയെടുത്ത് കയ്യിലെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നാണ് ഇരുവരും തൂങ്ങി മരിച്ചത്.