ഇടുക്കി: 30 വര്‍ഷമായി തരിശായി കിടന്നിരുന്ന അഞ്ച് ഏക്കര്‍ ഭൂമിയില്‍ പൊന്ന് വിളയിച്ചിരിക്കുകയാണ് 72 കാരനായ തോമസ്. കൊവിഡ് ലോക് ഡൗണിനെ തുടര്‍ന്ന് തരിശ് ഭൂമി പാട്ടത്തിനെടുത്ത് കപ്പ കൃഷി തുടങ്ങുകയായിരുന്നു തോമസ്. മകനും മകളുടെ ഭര്‍ത്താവും സഹായത്തിനെത്തി. പന്ത്രണ്ടായിരം മൂട് കപ്പയാണ് തോമസ് ഇവിടെ നട്ട് പരിപാലിച്ചത്. തോമസിന്‍റെ കൃഷിയെക്കുറിച്ച് കേട്ടറിഞ്ഞ നെടുങ്കണ്ടം സര്‍വ്വീസ് സഹകരണ ബാങ്ക് പ്രതിനിധികള്‍ കൃഷിയിടം സന്ദര്‍ശിച്ചു. കൃഷിക്കായി പലിശ രഹിത വായ്‌പയും ബാങ്ക് അനുവദിച്ചു. നെടുങ്കണ്ടം കൃഷി ഭവനവും തോമസിന് പ്രോത്സാഹനവുമായി എത്തി.
ഇതിനിടയിൽ കാട്ടുപന്നിയുടെ ആക്രമണവും തോമസിന് കൃഷിയിടത്തിൽ നേരിടേണ്ടി വന്നു. കാട്ടുപന്നി ആക്രമണത്തില്‍ ഇരുനൂറോളം മൂട് കപ്പയാണ് നശിച്ചത്. ഇതോടെ കൃഷിയിടത്തില്‍ പന്നി കയറുന്നത് തടയാൻ തോമസ് പദ്ധതികളും ഒരുക്കി. കാട്ടുപന്നിയുടെ ആക്രമണംം ചെറുക്കാൻ കുടിയേറ്റ കാല രീതികള്‍ പുനരാവിഷ്‌കരിക്കുകയാണ് തോമസ് ചെയ്‌തത്.
കൃഷിയിറക്കിയ ഭൂമിയില്‍ താത്കാലിക ഷെഡ് നിര്‍മിച്ച് രാത്രി താമസം തോമസ് ഇവിടേയ്ക്ക് മാറ്റി. കൃഷി ഭൂമിയുടെ ചുറ്റും ഗ്രീന്‍ നെറ്റ് ഉപയോഗിച്ച് കെട്ടി മറച്ചു. രാത്രിയില്‍ വിവിധ ഭാഗങ്ങളില്‍ തീ കത്തിയ്ക്കും. ഒപ്പം പത്തോളം ഭാഗങ്ങളില്‍ എമര്‍ജന്‍സി ലൈറ്റുകള്‍ തെളിയിച്ചിടും. ഉപേക്ഷിയ്ക്കപ്പെട്ട ചില്ല് കുപ്പികള്‍ ശേഖരിച്ച് കൃഷിയിടത്തിലെ വിവിധ ഭാഗങ്ങളില്‍ കെട്ടിയിട്ടുണ്ട്. കാറ്റില്‍ ഇവ കൂട്ടിയിടിക്കുമ്പോള്‍ ശബ്ദം ഉയരുന്നതും തീയുടേയും വെളിച്ചത്തിന്‍റെയും സാനിധ്യവും മൂലം കാട്ടുപന്നിയുടെ ശല്യം പൂര്‍ണമായും ഇല്ലാതാക്കാനായി തോമസ് പറയുന്നു. അങ്ങനെ തരിശ് ഭൂമിയില്‍ പൊന്ന് വിളയിച്ചതിനൊപ്പം കുടിയേറ്റക്കാലത്തെ കാര്‍ഷിക രീതികള്‍ കൂടി മടക്കി എത്തിച്ചിരിക്കുകയുമാണ് മഞ്ഞപ്പെട്ടിയിലെ ഈ കുടിയേറ്റ കര്‍ഷകന്‍.