ഇടുക്കി: കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഇടുക്കിയില്‍ കടുത്ത നിയന്ത്രണം. മൂന്നാറില്‍ കൊവിഡ് ബാധിതർ താമസിച്ച ടി കൗണ്ടി റിസോർട്ടിലെ ജീവനക്കാരും ഇവരുടെ കുടുംബാംഗങ്ങളുമടക്കം 119 പേർ നിരീക്ഷണത്തില്‍. മൂന്നാറിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിട്ടു. വിദേശ വിനോദ സഞ്ചാരികള്‍ക്ക് പൂര്‍ണമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്നാറില്‍ എമര്‍ജന്‍സി കൊവിഡ് ഹെല്‍പ് സെന്‍റർ ആരംഭിച്ചു. അടിമാലി, ആനച്ചാല്‍, മൂന്നാര്‍ എന്നിവടങ്ങളില്‍ ചെക്കിങ് സെന്‍ററുകൾ തുറക്കും. പ്രത്യേക മെഡിക്കല്‍ സംഘത്തിന്‍റെ പ്രവര്‍ത്തനവും ഊര്‍ജിതമാക്കി.
നിലവില്‍ ടീ കൗണ്ടിയിലെ ജീവനക്കാര്‍ക്കൊപ്പം മൂന്നാറില്‍ നിരീക്ഷണത്തില്‍ കഴിയുന്ന വിദേശ സഞ്ചാരികള്‍ക്കും പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. ഇത് ഉറപ്പ് വരുത്താന്‍ റിസോര്‍ട്ടുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പുറത്തിറങ്ങിയാല്‍ നടപടി സ്വീകരിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കി. ആശങ്കകള്‍ക്ക് ഇടയില്ലെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൊറോണയെ മറികടക്കാന്‍ ഇടുക്കിക്ക് കഴിയുമെന്നും അധികൃതര്‍ പറയുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രി എം.എം മണി, ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍, സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.