ഇടുക്കി: ഔദ്യോഗിക രഹസ്യങ്ങൾ പുറത്ത് പ്രചരിപ്പിച്ച റേഷനിങ് ഇൻസ്പെക്‌ടറെ സസ്പെൻഡ് ചെയ്‌തു. ഉടുമ്പൻചോല താലൂക്കിലെ റേഷനിങ് ഇൻസ്പെക്‌ടറായ എംഎം ഷണ്‍മുഖനെതിരെയാണ് നടപടി. പൊതുവിതരണ വകുപ്പ് വിജിലൻസ്, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷൻ കൺട്രോളർ എന്നിവർ നടത്തിയ അന്വേഷണത്തിൽ, പണപ്പിരിവ് നടത്തുകയും ഔദ്യോഗിക വിവരങ്ങൾ പുറത്ത് പ്രചരിപ്പിക്കുകയും ചെയ്‌തുവെന്ന് കണ്ടെത്തി.
റേഷൻ കടകളുടെ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്ന രീതിയിലുള്ള ഇടപെടൽ ഇദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടായതായി അന്വേഷണത്തിൽ വ്യക്തമായി. ഔദ്യോഗിക ഫയലുകൾ പൂഴ്ത്തിവയ്‌ക്കുകയും ഇത് മറ്റ് ജീവനക്കാരുടെ മേൽ ആരോപിക്കുകയും ചെയ്‌തതായും പരാതി ഉണ്ടായിരുന്നു. ഷണ്‍മുഖന്‍റെ പ്രവർത്തനങ്ങൾ ജില്ലയിലെ പൊതുവിതരണ സംവിധാനത്തിന് കളങ്കം ഏൽപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രാജാക്കാട്, രാജകുമാരി മേഖലയിലെ റേഷൻകടകളുടെയും പൊതുവിതരണ സംവിധാനത്തിന്‍റേയും മേൽനോട്ടമായിരുന്നു ഷണ്‍മുഖന് ഉണ്ടായിരുന്നത്.