ഇടുക്കി : അപകടത്തില്‍ പെട്ട ആളെ സഹായിച്ച വ്യക്തിയ്ക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം ജപ്‌തി നോട്ടിസ് ലഭിച്ചതായി ആരോപണം (Notice Of Forfeiture For Auto Driver). ഇടുക്കി നെടുങ്കണ്ടം ബാലഗ്രാം സ്വദേശി കെ ടി തോമസിനാണ് എട്ട് ലക്ഷം രൂപ പിഴയടയ്ക്കാന്‍ നിര്‍ദേശിച്ച് നോട്ടിസ് ലഭിച്ചിരിയ്ക്കുന്നത് (Auto driver got Notice Of Forfeiture in Idukki). കേസ് രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ പൊലീസിനുണ്ടായ പിഴവാണ് കാരണമെന്നാണ് ആരോപണം.
വർഷങ്ങൾക്കു മുമ്പ് നെടുങ്കണ്ടം ടൗണിലാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോറിക്ഷ ഡ്രൈവറായ തോമസ് വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനം സ്റ്റാർട്ട് ചെയ്‌ത് മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ ഓട്ടോറിക്ഷ സഡൻ ബ്രേക്കിട്ടു. ഈ സമയം പിന്നിലെ ഓട്ടോയിൽ ഇരുന്ന യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണു. ഉടൻതന്നെ തോമസും പിറകിലെ വാഹനം ഓടിച്ചിരുന്ന ആളും ചേർന്ന് ഇയാളെ നെടുങ്കണ്ടത്തെയും തുടർന്ന് കട്ടപ്പനയിലെയും ആശുപത്രികളിൽ എത്തിച്ചു.
പരിക്ക് പറ്റിയ ആൾക്ക് തോമസ് 3000 രൂപ ചികിത്സ ചെലവായി നൽകിയിരുന്നു. രണ്ടു ദിവസത്തിന് ശേഷം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് കേസ് ചാർജ് ചെയ്‌തു. സാക്ഷിയായാണ് തോമസിനെ കേസിൽ ചേര്‍ത്തതെന്ന് ഇയാള്‍ പറയുന്നു. എന്നാൽ കേസ് എഴുതിയപ്പോൾ പേരെഴുതി ചേര്‍ത്തതായാണ് സംശയം.
ഇതാണ് വർഷങ്ങൾക്കു ശേഷം തലവേദനയായത്. 8,41,836 രൂപ പിഴ അടക്കാന്‍ പെരുമ്പാവൂർ എംഎസിടി കോടതി നോട്ടിസ് അയച്ചിട്ടുണ്ട്. പണം അടച്ചില്ലെങ്കിൽ വീടും സ്ഥലവും ജപ്‌തി ചെയ്യാനാണ് നിർദേശം. താൻ ചെയ്യാത്ത കുറ്റത്തിന് ആണ് തനിക്ക് നോട്ടിസ് ലഭിച്ചിട്ടുള്ളതെന്നും ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ലെന്നും ആണ് തോമസ് പറയുന്നത്.
അടുത്ത ദിവസം തന്നെ കോടതിയെ സമീപിക്കാനാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. ഒരാളുടെ ജീവൻ രക്ഷിയ്ക്കാന്‍ ഒപ്പം നിന്ന തനിക്ക് ഇത്രയും വലിയ ശിക്ഷ എന്തിന് നൽകിയെന്നാണ് തോമസിന്‍റെ ചോദ്യം.