ഇടുക്കി : കൊച്ചി - ധനുഷ്‌കോടി ദേശീയപാതയുടെ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള നവീകരിച്ച റോഡിന്‍റെ ഉദ്ഘാടനം നടന്നിട്ടും അണ്ടർപാസുകൾ നിര്‍മ്മിക്കാനുള്ള പദ്ധതി നടപ്പായില്ല. (Kochi - Dhanushkodi National Highway Munnar Bodymet Road ) വാഹനങ്ങൾക്ക് തടസ്സമില്ലാതെ വന്യമൃഗങ്ങൾക്ക് റോഡ് മുറിച്ച് കടക്കുന്നതിനായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്‌തിരുന്നത്.
ദേശീയ പാതയിൽ (National Highway ) മൂന്നിടത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങള്‍ക്ക് റോഡ് മുറിച്ചു കടക്കുവാനുള്ള അണ്ടർപാസുകൾ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. സംസ്ഥാനത്തെ ആദ്യ വൈല്‍ഡ് ലൈഫ് ക്രോസിങ് പദ്ധതിയാണിത്. പണികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് വംനവകുപ്പ് ദേശീയപാത വിഭാഗത്തിന് കത്തു നൽകിയിട്ടുണ്ട്.
കാട്ടാനക്കൂട്ടങ്ങളും വന്യമൃഗങ്ങളും ദേശീയപാതയിൽ ഇറങ്ങുന്നത് തടയാനാണ് അണ്ടർപാസുകൾ നിർമ്മിക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. ബോഡിമെട്ടിനടുത്ത് തോണ്ടിമല, മൂലത്തുറ,ആനയിറങ്കൽ എന്നിങ്ങനെ മൂന്ന് സ്ഥലങ്ങളാണ് ഇതിനു കണ്ടെത്തിയത്. റോഡിനായി വനംവകുപ്പ് വിട്ടു നൽകിയ സ്ഥലത്ത് നിന്നും മുറിച്ചു മാറ്റിയ മരങ്ങൾക്ക് ദേശീയപാത വിഭാഗം അടച്ച തുകയാണ് പദ്ധതിക്ക് ഉപയോഗിക്കുന്നത്.
ആറു കോടി തൊണ്ണൂറു ലക്ഷം രൂപയാണ് ഇതിനായി ദേശീയപാത വിഭാഗം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള 'ക്യാംപ' എന്ന ഉപദേശക സമിതിയിൽ അടച്ചത്. ഒന്നര വർഷം മുമ്പ് ദേശീയപാത വിഭാഗത്തിന്‍റെ സഹായത്തോടെ അണ്ടർപാസുകളുടെയും ഓവർ ബ്രിഡ്‌ജുകളുടെയും രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കി വനംവകുപ്പ് ക്യാംപക്ക് സമർപ്പിച്ചിരുന്നു. ദേവികുളം ഗ്യാപിന് സമീപം വരയാടുകള്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ 4 മീറ്റര്‍ വീതിയില്‍ മേല്‍പാലവും ഇതിലുൾപ്പെടുത്തിയിരുന്നു. എന്നാൽ റോഡിന്‍റെ ഉത്‌ഘാടനം നടന്നിട്ടും പദ്ധതി നീണ്ടു പോകുന്നതിൽ പ്രദേശവാസികൾക്ക് ആശങ്കയുണ്ട്.
വനം വകുപ്പിന് ഇവ നിര്‍മിക്കാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ദേശീയപാത അധികൃതരെയാണ് ഇതിനായി ചുമതിലപ്പെടുത്തിയിരിക്കുന്നത്. ദേശീയപാത നിര്‍മാണം പൂര്‍ത്തിയായിട്ടും അണ്ടർപാസുകളുടെ പണി ആരംഭിച്ചില്ല. പദ്ധതി നടപ്പാക്കാത്തതിനാൽ ദേശീയപാതയിൽ പല ഭാഗത്തും കാട്ടാന റോഡിലിറങ്ങുന്നത് പതിവ് കാഴ്‌ചയായി. മാസങ്ങൾക്ക് മുൻപ് കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ചൂണ്ടലിന് സമീപം ചക്കക്കൊമ്പന്‍റെ ദേഹത്ത് കാർ ഇടിക്കുകയും യാത്രക്കാർക്ക് പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം ഗ്യാപ് റോഡിൽ കാട്ടുപോത്ത് ഇറങ്ങിയത് പരിഭ്രാന്തി പരത്തിയിരുന്നു.