ഇടുക്കി : മരിച്ചെന്ന് കരുതി സംസ്കരിക്കാൻ ഒരുങ്ങിയ ചോര കുഞ്ഞിനേയും വാരിയെടുത്ത് ആ അമ്മ ആശുപത്രിയിലേക്ക് ഓടി. ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ ആ കുഞ്ഞോമനയുടെ കൈവിരലുകൾ ചലിച്ചത് കണ്ടപ്പോൾ ജീവിതത്തിലേക്കുള്ള മടക്കമാണെന്ന് ഒരു നിമിഷമെങ്കിലും ആ അമ്മ കരുതിക്കാണും. എന്നാൽ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിൽ ആശുപത്രിയിലെത്തിച്ച ആ കുഞ്ഞ് ലോകത്തോട് വിടപറഞ്ഞു.
തമിഴ്നാട്ടിലെ പെരിയകുളത്ത് പിളവൽ രാജിന്‍റെ ഭാര്യ ആരോഗ്യ മേരി ഞായറാഴ്ച പുലർച്ചെയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭത്തിന്‍റെ ആറാം മാസത്തിലായിരുന്നു പ്രസവം. 700 ഗ്രാം മാത്രം ഭാരം മാത്രമായിരുന്നു ആ കുഞ്ഞിന് ഉണ്ടായിരുന്നത്.
എന്നാൽ മെഡിക്കൽ കൊളജിലെ ഡോക്ടർമാർ കുഞ്ഞ് മരണപ്പെട്ടതായി വിധി എഴുതി. ആ പിഞ്ചുകുഞ്ഞിനെ പിതാവ് പിളവൽ രാജ് കൈകളിലേറ്റുവാങ്ങി.
Also read: കൈകോർത്ത് മലയാളി; മുഹമ്മദിനായി ഒഴുകിയെത്തിയത് 18 കോടി
വീട്ടിലെത്തി സംസ്കാര ശുശ്രൂഷയ്ക്ക് ശേഷം പെട്ടി അടയ്ക്കാൻ തുടങ്ങിയപ്പോഴാണ് വിരലുകള്‍ ചലിക്കുന്നതായി കണ്ടത്. തുടർന്നാണ് അവർ കുഞ്ഞിനെ തിരികെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ നോക്കിയത്. എന്നാൽ കുഞ്ഞ് ഈ ലോകത്തോട് വിട പറഞ്ഞു. ആദ്യം തയാറാക്കിയ കുഴിയിൽ തന്നെ ആ പിഞ്ചോമനയെ സംസ്കരിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരോടും നാല് നഴ്സുമാരോടും വിശദീകരണം തേടി അധികൃതർ മെമ്മോ നൽകിയിട്ടുണ്ട്. പിഴവ് അന്വേഷിക്കാന്‍ മെഡിക്കൽ കോളജിലെ മൂന്ന് പ്രൊഫസർമാരെ ഉൾപ്പെടുത്തി അന്വേഷണ കമ്മിഷനും രൂപം നൽകി.