ഇടുക്കി: കഴിഞ്ഞ ദിവസം പെയ്‌ത ശക്തമായ മഴയിൽ ചരിത്ര സ്‌മരണകൾപേറുന്ന തിരുവിതാംകൂർ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രം തകർന്നു. കേരള -തമിഴ്‌നാട് അതിർത്തിയിൽ ബോഡിമെട്ടിലുള്ള കസ്റ്റംസ് ഹൗസ് ആണ് തകർന്നത്. ചരിത്ര പ്രധാന്യം ഉള്ള ഈ കെട്ടിടം നിലവിൽ സംസ്ഥാന വാണിജ്യ, ആദായ നികുതി വകുപ്പിന്റെ കീഴിലാണ്.
കേരളവും-തമിഴ്‌നാടും അതിർത്തി പങ്കിടുന്ന ബോഡിമെട്ടിൽ ചുങ്കം പിരിക്കുന്നതിനായി തിരുവിതാകൂർ രാജഭരണ കാലത്ത് പണികഴിപ്പിച്ച കെട്ടിടമാണ തകര്‍ന്നത്. കസ്റ്റംസ് ഹൗസ് എന്ന പേരിൽ രാജമുദ്രയോടെ പതിറ്റാണ്ടുകളായി തലയുർത്തി നിന്ന ചരിത്ര സ്‌മാരകം കേരള സംസ്ഥാനം രൂപീകരിച്ചതോടെ വാണിജ്യ, ആദായ നികുതി വകുപ്പിന്റെ അതിർത്തി ചെക്ക്‌പോസ്റ്റ് ഓഫിസ് ആയി മാറി. കല്ലും മണ്ണും ഉപയോഗിച്ച് നിർമിച്ച കെട്ടിടം വാണിജ്യ വകുപ്പ് അറ്റകുറ്റ പണികൾ നടത്താതെ വന്നതോടെ ക്ഷയിച്ചു തുടങ്ങിയിരുന്നു.
മഴപെയ്‌താൽ ചോർന്ന് ഒലിക്കുകയും ഭിത്തിക്ക് വിള്ളൽ വീഴുകയും ചെയ്‌തതോടെ ചരിത്ര സ്‌മാരകം സംരക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് പൊതുപ്രവർത്തകരും പ്രദേശവാസികളും രംഗത്ത് എത്തിയിരുന്നു. പക്ഷേ, തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. രാജ്യവ്യാപകമായി ജി എസ് ടി നടപ്പിലാക്കുകയും വാണിജ്യ നികുതി വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റ് പ്രവർത്തനം നിലക്കുകയും ചെയ്‌തതോടെ കസ്റ്റംസ് ഹൗസിൻറെ രാജപ്രൗഢി മങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയിൽ കെട്ടിടം ഭാഗികമായി തകർന്നു. പുറകുവശമാണ് ശക്‌തമായ മഴയിൽ ഇടിഞ്ഞു വീണത്.അറ്റകുറ്റ പണി നടത്തുന്നതിന് സംസ്ഥാന സർക്കാരിന് പ്രോജക്ട് സമർപ്പിച്ചിരുനെങ്കിലും തുടർ നടപടി ഉണ്ടാകാത്തത് ചരിത്ര സ്‌മാരകത്തിന്റെ നാശത്തിനു വഴി തെളിച്ചു.