ഇടുക്കി: നെടുങ്കണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യ വിഷബാധയേറ്റു. നെടുങ്കണ്ടം സ്വദേശിയായ ബിബിൻ, ഇയാളുടെ ഏഴ് വയസുള്ള മകൻ, അമ്മ ലിസി എന്നിവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. നെടുങ്കണ്ടം ക്യാമല്‍ റെസ്‌റ്റോ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇവർ ഷവര്‍മ വാങ്ങിയത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ട് സ്ഥാപനം അടച്ച് പൂട്ടാൻ നിർദേശം നൽകി.
പുതുവത്സര ദിനത്തിൽ ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് ബിബിൻ ക്യാമല്‍ റെസ്‌റ്റോ എന്ന സ്ഥാപനത്തില്‍ നിന്നും മൂന്ന് ഷവർമ വാങ്ങിച്ചത്. ഹോം ഡെലിവറിയായാണ് ഇവ വീട്ടില്‍ എത്തിച്ച് നല്‍കിയത്. ഷവർമ കഴിച്ചതിന് പിന്നാലെ രാത്രിയോടെ ബിബിന്‍റെ മകന്‍ മാത്യുവിന് ശാരീരിക അസ്വസ്ഥതകളും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു.
തുടര്‍ന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തൊട്ടടുത്ത ദിവസം ബിബിനും അമ്മ ലിസിയ്ക്കും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയും നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. ഇതിനിടെ സംഭവം അറിഞ്ഞ ആരോഗ്യ വകുപ്പ് ഇന്ന് ഹോട്ടലിലെത്തി പരിശോധന നടത്തുകയായിരുന്നു.
പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചു വന്നിരുന്നതെന്ന് പരിശോധനയിൽ നിന്നും വ്യക്‌തമായി. വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഒഴിവാക്കി ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനും ഹോട്ടൽ ഉടമയ്‌ക്ക് നിർദേശം നൽകിയിട്ടുണ്ട്.