ഇടുക്കി: നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും കൊവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളെയും വ്യാപാരികളെയും ഉൾപ്പെടുത്തി ആന്‍റിജൻ പരിശോധന നടത്തി. ഇതിൽ മുന്നൂറോളം പേർ പങ്കെടുത്തു. ഒരു മാസത്തിനിടെ ഈ മേഖലയിൽ കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിലാണ് മൂന്നാം തവണയും ആന്‍റിജൻ പരിശോധന സംഘടിപ്പിച്ചത്. നെടുങ്കണ്ടം വ്യാപാരഭവനിൽ നടന്ന പരിശോധനയിൽ നെടുങ്കണ്ടം താലൂക്ക് ആശുപത്രി, പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ഡോക്‌ടർമാർ നേതൃത്വം നൽകി. ഇതിൽ 80 ശതമാനം ആളുകളുടെയും പരിശോധനാ ഫലം നെഗറ്റീവാണ്.
കേരള-തമിഴ്‌നാട് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പട്ടണം ആയതിനാൽ മേഖലയിൽ കൂടുതൽ കരുതൽ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ സാനിറ്റൈസർ, സോപ്പ് തുടങ്ങിയവ ഉറപ്പാക്കുന്നതിന് വ്യാപാരികളുടെ നേതൃത്വത്തിൽ പ്രത്യേക നിരീക്ഷണ സമിതിയെ രൂപീകരിക്കും. പൊലീസ്, റവന്യൂ, വനം, എക്സൈസ് ഡിപ്പാർട്ട്മെന്‍റുകളുടെ നേതൃത്വത്തിൽ ടൗണിനോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.