ഇടുക്കി : ബാങ്കുകളില്‍നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്‌പ എടുക്കുന്നതില്‍ കര്‍ഷകര്‍ക്ക് വിലങ്ങുതടിയായി സിബിൽ സ്‌കോര്‍ മാനദണ്ഡം. പ്രളയവും കൊവിഡ് പ്രതിസന്ധികളും മൂലം തിരിച്ചടവില്‍ മുടക്കം വന്ന കര്‍ഷകര്‍ക്ക് വായ്‌പ ലഭ്യമാകാത്ത സാഹചര്യമാണുള്ളത്. വായ്‌പകള്‍ക്ക് അപേക്ഷ നല്‍കിയാല്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അപേക്ഷകന്‍റെ സിബിൽ സ്‌കോര്‍ പരിശോധിച്ച് മാത്രമേ അനുവദിക്കുകയുള്ളൂ. ഈ മാനദണ്ഡമാണ് വായ്‌പകള്‍ക്കായി അപേക്ഷിക്കുന്ന കര്‍ഷകര്‍ക്ക് തിരിച്ചടിയായിരിക്കുന്നത്. നിലവില്‍ കൃഷി ഇറക്കുന്നതിനും കര്‍ഷക കുടുംബത്തിലെ പെണ്‍മക്കളുടെ വിവാഹ കാര്യങ്ങള്‍ക്കുമാണ് കൂടുതലായും കര്‍ഷകര്‍ വായ്‌പയ്ക്കായി ബാങ്കുകളെ സമീപിക്കുന്നത്. സിബിൽ സ്‌കോര്‍ 750ന് മുകളിലുള്ളവര്‍ക്ക് മാത്രമേ വായ്‌പ ലഭ്യമാവുകയുള്ളൂ.പ്രളയവും കൊവിഡ് പ്രതിസന്ധിയും മൂലം മിക്ക കര്‍ഷകര്‍ക്കും തിരിച്ചടവുകളുടെ തവണകള്‍ മുടങ്ങുകയും വായ്‌പ പുതുക്കുന്നതിന് കാലതാമസം വരികയും ചെയ്തു. ഇക്കാരണത്താല്‍ കര്‍ഷകരുടെ സിബിൽ സ്‌കോര്‍ 750ന് താഴെയാവുകയും വായ്പകള്‍ക്ക് അനര്‍ഹര്‍ ആവുകയും ചെയ്തു.
Also Read: വിയറ്റ്നാമില്‍ പുതിയ കൊവിഡ് വകഭേദം,അത്യന്തം വിനാശകരമെന്ന് കണ്ടെത്തല്‍
കാര്‍ഷിക മേഖലയ്ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടികളാണ് വകയിരുത്തുന്നത്. എന്നാല്‍ ക്രെഡിറ്റ് സ്‌കോര്‍ മാനദണ്ഡത്തിന്‍റെ പേരില്‍ കര്‍ഷകര്‍ക്ക് വായ്‌പകള്‍ ലഭ്യമാകുന്നില്ല. കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി സര്‍ക്കാരുകള്‍ അനുവദിക്കുന്ന ഫണ്ട് ഈ സാഹചര്യം മുതലാക്കി കുത്തകകൾ കൈക്കലാക്കുകയാണ്. ഇത്തരം വായ്‌പകൾ തരപ്പെടുത്താന്‍ വമ്പന്‍മാരെ സഹായിക്കുന്നതിനായി ബാങ്ക് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും കർഷകർ പറയുന്നു.
കൂടാതെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മൊറട്ടോറിയം താത്കാലിക ആശ്വാസം എന്നല്ലാതെ യാതൊരു പ്രയോജനവും നല്‍കുന്നില്ല .നിലവില്‍ കര്‍ഷകര്‍ എടുത്ത വായ്‌പകളുടെ പലിശ ഇളവ് വരുത്തിയും സിബിൽ സ്‌കോര്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയും സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകണമെന്നാണ് ആവശ്യം.
എന്താണ് സിബിൽ സ്കോർ?
മുന്നൂറിനും 900നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് സിബില്‍ സ്‌കോര്‍. ഉപഭോക്താവിന് വായ്പ അനുവദിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ സിബില്‍ സ്‌കോറാണ് പരിശോധിക്കുന്നത്. ഉയര്‍ന്ന പോയിന്‍റ് ഉള്ളവര്‍ക്ക് വായ്പ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുന്നു.