എറണാകുളം : തൃക്കാക്കര നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഓണക്കോടിയ്‌ക്കൊപ്പം കൗൺസിലർമാർക്ക് പണം നൽകിയെന്ന പരാതിയിൽ നിർണായക നീക്കവുമായി വിജിലൻസ്.
അധ്യക്ഷയുടെ ക്യാബിനില്‍ നിന്ന് കവറുമായി കൗൺസിലർമാർ പുറത്തിറങ്ങുന്നതുൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങൾ വിജിലൻസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങിയ വിജിലൻസ് പരിശോധന ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പൂർത്തിയായത്.
ചെയർപേഴ്‌സൺ എത്താതിരുന്നതിനാൽ നഗരസഭ സെക്രട്ടറിയിൽ നിന്ന് വിജിലൻസ് സംഘം വിവരങ്ങൾ ശേഖരിച്ചു. ചെയർപേഴ്‌സന്‍റെ ക്യാബിന്‍ പൂട്ടിയിരുന്നതിനാൽ അവിടെ പരിശോധന നടത്താൻ കഴിഞ്ഞില്ല.
പരിശോധനയ്‌ക്കെത്താതെ ചെയർപേഴ്‌സൺ
സിസിടിവി സെർവർ ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പരിശോധിക്കുന്നതിന് വിജിലൻസ് അജിത തങ്കപ്പനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും നേരിട്ടെത്തില്ല എന്ന നിലപാടാണ് ചെയർപേഴ്‌സൺ സ്വീകരിച്ചത്.
താക്കോൽ കൊടുത്തുവിടാമെന്ന് അജിത അറിയിച്ചിരുന്നു. എന്നാൽ രാത്രി പത്ത് മണി കഴിഞ്ഞും ചെയർപേഴ്‌സന്‍റെ ക്യാബിന്‍ തുറക്കാൻ വിജിലൻസ് സംഘം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മറ്റൊരിടത്ത് സ്ഥാപിച്ച സെർവർ ബാക്കപ്പിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുകയായിരുന്നു.
അധ്യക്ഷയുടെ ക്യാബിനില്‍ നിന്ന് കവറുമായി കൗൺസിലർമാർ പുറത്തിറങ്ങുന്നതുൾപ്പടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് വിജിലൻസിന് ലഭിച്ചത്. ഈയൊരു സാഹചര്യത്തിൽ ചെയർപേഴ്‌സണെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് വിജിലൻസ് തീരുമാനം. പരിശോധന പൂർത്തിയാക്കി പുലർച്ചെ രണ്ട് മണിക്കാണ് നഗരസഭയിൽ നിന്ന് വിജിലൻസ് സംഘം മടങ്ങിയത്.
ഓണക്കോടിക്കൊപ്പം പണം; ഒടുവിൽ വിജിലൻസ് അന്വേഷണം
ഓഗസ്റ്റ് 17ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കി. ഇതോടൊപ്പം ഒരു കവറും ഉണ്ടായിരുന്നു. അതില്‍ പതിനായിരം രൂപയുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. Also Read: മൈസൂരു കൂട്ടബലാത്സംഗം : നാല് പേര്‍ പിടിയില്‍
ഇതേതുടര്‍ന്ന് തുക ചെയര്‍പേഴ്‌സണെ തിരിച്ചേല്‍പ്പിച്ചതായും പ്രതിപക്ഷ കൗൺസിലർമാർ പറയുന്നു. പതിനായിരം രൂപ വീതം ഓരോ കൗണ്‍സിലര്‍മാര്‍ക്കും നല്‍കാനുള്ള തുക എവിടെ നിന്ന് ലഭിച്ചുവെന്നത് ദുരൂഹമാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം.