എറണാകുളം: കൊച്ചിയിൽ എംഡിഎംഎ മയക്കുമരുന്ന് പിടിച്ച സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി അബ്ദുറഹ്മാൻ എന്ന അലി പിടിയിൽ. മലേഷ്യയിൽ നിന്നും വന്ന പ്രതിയെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി ഇന്‍റർനാഷണൽ എയർപോർട്ടിൽ നിന്നും ലുക്കൗട്ട് നോട്ടീസിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 400 ഗ്രാം സ്വർണം കണ്ടെടുത്തു. എയർപോർട്ട് അധികൃതർ പൊലീസിന് കൈമാറിയ പ്രതിയെ എറണാകുളം അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ സജിത് കുമാറിന്റെ നേതൃത്വത്തിലുളള സംഘം ചോദ്യം ചെയ്തു വരികയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വേൾഡ് വൈഡ് എക്സ്പ്രസ് എന്ന കൊറിയർ സ്ഥാപനം മുഖേന മലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച എംഡിഎംഎ എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജെ വി എക്സ്പോർട്ട് എന്ന സ്ഥാപനത്തിൽ നിന്നും എട്ട് കാർട്ടൺ ബോക്സുകളിലായി സാരികൾക്കുള്ളിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ എ. എസ്. രഞ്ജിത് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശി പ്രശാന്തിനെ നേരത്തെ എക്സൈസ് സംഘം പിടികൂടിയിരുന്നു. രണ്ടാം പ്രതിയായ അലിയെ കൂടി കസ്റ്റഡിയിലെടുത്തതോടെ മയക്കുമരുന്ന് ശൃംഖലയുടെ പുതിയ മേഖലകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കഴിയുമെന്നാണ് എക്സൈസ് സംഘം പ്രതീക്ഷിക്കുന്നത്.