എറണാകുളം : കോഴിക്കോട് മാധ്യമ പ്രവർത്തകയെ അപമാനിച്ചെന്ന (Suresh Gopi woman Journalist case) കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് ഹൈക്കോടതി (Kerala HC) മുൻകൂർ ജാമ്യം അനുവദിച്ചു (Anticipatory bail to Suresh Gopi in woman Journalist case). അറസ്റ്റ് ചെയ്യുന്ന പക്ഷം ജാമ്യത്തിൽ വിടണമെന്നാണ് ഉത്തരവ്. സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി അനുവദിച്ചാണ് കോടതി ഇടപെടൽ.
അറസ്റ്റ് നിലവിൽ അനിവാര്യമല്ലെന്നായിരുന്നു സർക്കാരിന്‍റെ നിലപാട്. കേസിൽ ജാമ്യമില്ല വകുപ്പുകൂടി ചുമത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപി കോടതിയെ സമീപിച്ചത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധ ജാഥയടക്കം സംഘടിപ്പിച്ചതിന്‍റെ പ്രതികാര നടപടിയായിട്ടാണ് കേസെടുത്തത് എന്നായിരുന്നു ഹർജിയില്‍ സുരേഷ് ഗോപി ഉന്നയിച്ച വാദം.
കൂടാതെ തനിക്കെതിരെ രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയെന്ന ലക്ഷ്യവും കേസിനു പിന്നിലുണ്ടെന്നും ഹർജിയിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തിൽ ജാമ്യം കിട്ടാവുന്ന 354 (1) എ 4 വകുപ്പുകളാണ് ചുമത്തിയിരുന്നത്. പിന്നീട് ജാമ്യം ലഭിക്കാത്ത മുന്നൂറ്റി അൻപത്തി നാലാം വകുപ്പു കൂടി ചുമത്തിയതായാണ് വിവരം. അറസ്റ്റുണ്ടായാൽ ജാമ്യത്തിൽ വിട്ടയയ്ക്കാൻ നിർദേശം നൽകണമെന്നായിരുന്നു ഹർജിയിൽ സുരേഷ് ഗോപിയുടെ ആവശ്യം. തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒക്ടോബർ 28 ന് മാധ്യമ പ്രവർത്തക നൽകിയ പരാതിയിൽ നടക്കാവ് പൊലീസാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്.
ദുരിതാശ്വാസ നിധി വകമാറ്റിയ കേസസ്; ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹർജി ഫയലിൽ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിലെ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, 17 മുൻ മന്ത്രിമാർ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ലോകായുക്ത എന്നിവർക്ക് കോടതി നോട്ടിസ് അയയ്ക്കാനും നിർദേശമായി. ചട്ടപ്രകാരം കത്തിന്‍റെ രൂപത്തിലാകും മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടിസ് അയയ്ക്കുക.
ദുരിതാശ്വാസ നിധി വകമാറ്റിയെന്ന പരാതി തള്ളിയ ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ വാദം. പരാതി നിലനിൽക്കില്ലെന്ന് പറയാൻ ലോകായുക്തക്ക് അധികാരമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രാഷ്ട്രീയക്കാർക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്‍റെ പരാതി.
പണം അനുവദിച്ചതിലെ നടപടിക്രമങ്ങളിൽ വീഴ്‌ച ഉണ്ടായെന്ന് ലോകായുക്ത ഉത്തരവിൽ ചൂണ്ടിക്കാട്ടിയെങ്കിലും സ്വജന പക്ഷപാതം തെളിയിക്കത്തക്ക തെളിവുകൾ ഇല്ലെന്ന് വ്യക്തമാക്കിയായിരുന്നു പരാതി തള്ളിയത്. പരാതി ലോകായുക്തയുടെ അധികാര പരിധിയില്‍ വരില്ലെന്ന് ഉപലോകായുക്തമാരും വ്യക്തമാക്കിയിരുന്നു. ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.