എറണാകുളം : ഇത് കൊച്ചി കോർപ്പറേഷനിലെ എറണാകുളം സൗത്ത് ഉൾപ്പെടുന്ന അറുപത്തിരണ്ടാം ഡിവിഷൻ വാർഡ്. കഴിഞ്ഞ ദിവസം ഇവിടെ ഒരു സംഭവമുണ്ടായി. സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കയ്യില്‍ ഒരു ടെലിവിഷൻ. ചോദിച്ചപ്പോൾ 10 രൂപയ്‌ക്ക് വാങ്ങിയതാണെന്ന് മറുപടിയും. രക്ഷിതാക്കൾ ഭയന്നു. കുട്ടി പറഞ്ഞത് പ്രകാരം രക്ഷിതാക്കൾ നേരെ പോയത് എറണാകുളം സൗത്ത് പാലത്തിന് താഴെ ഒരു മുറിയിലേക്ക്. അവിടെ ബോർഡില്‍ 'സബാഷ്' എന്നെഴുതിയിരിക്കുന്നു. അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്. ഇത് കൊച്ചിയുടെ സ്വന്തം സ്വാപ് ഷോപ്പ് (Swap Shop). വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള സ്വാപ് ഷോപ് (Sabhash Swap Shop) എന്താണെന്ന് കൊച്ചിക്കാർക്ക് ആദ്യം കൗതുകമായിരുന്നു...
പുനരുപയോഗിക്കാൻ കഴിയുന്ന വസ്‌ത്രങ്ങൾ, ഫാൻസി ആഭരണങ്ങൾ, ഗൃഹോപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, അലങ്കാര വസ്‌തുക്കൾ, പുസ്‌തകങ്ങൾ, പഠനോപകരണങ്ങൾ തുടങ്ങി എന്തും വലിച്ചെറിയുന്നതിന് പകരം സ്വാപ് ഷോപ്പിൽ സൗജന്യമായി ഏൽപ്പിക്കാനാവും. സാധനങ്ങൾ നൽകാനില്ലാത്തവർക്ക് ചെറിയ പണം നൽകി വാങ്ങാനും സ്വാപ് ഷോപ്പിൽ സൗകര്യമുണ്ട്. അങ്ങനെയാണ് നേരത്തെ പറഞ്ഞ സ്‌കൂൾ വിദ്യാർഥി 10 രൂപ കൊടുത്ത് വാങ്ങിയ ടെലിവിഷനുമായി വീട്ടിലെത്തിയത്.
ഉച്ചയ്‌ക്ക് രണ്ട് മണി മുതൽ ആറ് മണി വരെയാണ് ഈ സബാഷ് സ്വാപ് ഷോപ്പ് പ്രവർത്തിക്കുക. ചെറിയ കുട്ടികളുടെ കുഞ്ഞുടുപ്പുകളും വായിച്ചു തീർത്ത പുസ്‌തകങ്ങളുമാണ് ഇവിടെ അധികവും കൈമാറുന്നത്. ഉപയോഗിച്ച് കഴിഞ്ഞതും പുനരുപയോഗിക്കാൻ കഴിയുന്നതുമായ ഒന്നും വലിച്ചെറിയേണ്ടെന്ന് കൊച്ചിയെ മാത്രമല്ല, കേരളത്തെയാകെ പഠിപ്പിക്കുകയാണ് ഈ സബാഷ് ഷോപ്പ്. കൊച്ചി കോർപ്പറേഷനിലെ എല്ലാ വാർഡുകളിലേക്കും സ്വാപ് ഷോപ്പ് എത്തുന്നതോടെ വലിയ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കൂടിയാകും ഇത്.
വിദേശിയെ സ്വദേശിയാക്കി : വിദേശ രാജ്യങ്ങളിൽ വലിയ പ്രചാരത്തിലുള്ള സ്വാപ് ഷോപ് സംവിധാനത്തിന് കൊച്ചിയിൽ സാധ്യതയുണ്ടെന്ന് മനസിലാക്കിയിരുന്നുവെന്ന് കൗൺസിലർ പത്മജ എസ് മേനോൻ പറയുന്നു. കൗൺസിലർക്ക് പറയാൻ ഒരു പാട് കഥകളുണ്ട്. അതിങ്ങനെയാണ്...' ഒരു സ്‌ത്രീ പുതിയ മൂന്ന് സാരികൾ ഇവിടെ ഏൽപ്പിച്ച് പകരം ഷെർലക് ഹോംസിന്‍റെ പുസ്‌തകളാണ് എടുത്തത്. മറ്റൊരു സ്‌ത്രീ 10 പുതിയ സാരികൾ ഏൽപ്പിച്ച് നടൻ മോഹൻലാലിനെ കുറിച്ചുളള പുസ്‌തകങ്ങൾ കൊണ്ടുപോയി.
സ്‌കൂൾ വിദ്യാർഥികൾ അധിക ദിവസവും ഇവിടെയെത്തി ചെറിയ പണം നൽകി ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുപോകുന്നു. സ്ഥലം മാറി പോയ നേവി ഉദ്യോഗസ്ഥൻ കുഞ്ഞുക്കൾക്കുള്ള മുച്ചക്ര സൈക്കിൾ കൈമാറാൻ എത്തിയിരുന്നു. അതേസമയം തന്നെ ഷോപ്പിലുണ്ടായിരുന്ന മറ്റൊരു കുഞ്ഞ് ഇത് കയ്യോടെ എടുത്ത് കൊണ്ടു പോവുകയും ചെയ്‌തു.'...