എറണാകുളം: സി.പി.എം കളമശേരി ഏരിയ മുൻ സെക്രട്ടറി സക്കീർ ഹുസൈനെതിരെയുള്ള പാർട്ടിയുടെ അന്വേഷണ റിപ്പോർട്ട് പുറത്തായി. സക്കീർ ഹുസൈൻ വൻതോതിൽ സ്വത്ത് സമ്പാദനം നടത്തുകയും പാർട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശ യാത്ര നടത്തുകയും ചെയ്‌തു. ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് യാത്ര ചെയ്‌തു. പത്തുവർഷത്തിനുളളിൽ നാല് വീടുകൾ കളമശേരി മേഖലയിൽ വാങ്ങിയെന്നും റിപ്പോർട്ടിലുണ്ട്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയാണ് റിപ്പോർട്ട് തയാറാക്കിയത്.
സക്കീർ ഹുസൈനെ അടുത്തിടെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സക്കീർ ഹുസൈനെതിരെ കള്ളപ്പണ നിരോധന നിയമപ്രകാരം അന്വേഷണമാവശ്യപെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന് പരാതി നല്‍കിയിട്ടുണ്ട്. കളമശേരി സ്വദേശിയായ പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവാണ് സക്കീർ ഹുസൈനെതിരെ പരാതി നൽകിയത്. മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ ഇ.ഡിക്ക് പരാതി നൽകിയതും ഗിരീഷായിരുന്നു.