എറണാകുളം : സിറോ മലബാർ സഭയിൽ ആരാധനാക്രമം ഏകീകരിച്ച സിനഡ് തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ വിശ്വാസികളാണ് സിനഡ് തീരുമാനത്തിനെതിരെ ആദ്യം പരസ്യമായി പ്രതിഷേധിച്ചത്.
ഇതിന് പിന്നാലെയാണ് അതിരൂപതയിലെ നാനൂറോളം വൈദികർ പ്രതിഷേധവുമായി ബിഷപ്പ് ആന്‍റണി കരിയിലിനെ കാണാനൊരുങ്ങുന്നത്. ശനിയാഴ്ച വൈകുന്നേരം വൈദികർ എറണാകുളം ബിഷപ്പ് ഹൗസിലെത്തി പ്രതിഷേധമറിയിക്കും.
കുർബാന ഏകീകരണത്തിനെതിരെ വിശ്വാസികളും വൈദികരും വത്തിക്കാന് പരാതി നൽകും. ആരാധനാക്രമം ഏകീകരിച്ചതിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഞായറാഴ്ച പള്ളികളിൽ വായിക്കും.

അൾത്താരയിൽ ഐക്യമുണ്ടാക്കാതെ അതിരൂപതകളിൽ ഐക്യമുണ്ടാക്കാൻ കഴിയില്ലെന്നും ഫ്രാൻസിസ് മാർപ്പാപ്പയുടെ നിർദേശപ്രകാരമാണ് കുർബാന അർപ്പണ രീതി ഏകീകരിച്ചതെന്നും കർദിനാളിന്‍റെ ഇടയലേഖനത്തിൽ വ്യക്തമാക്കുന്നു.
അതേസമയം, എറണാകുളം അങ്കമാലി അതിരൂപതകളിലെ പള്ളികളിൽ ഇടയലേഖനം ബഹിഷ്ക്കരിക്കാനാണ് വൈദികരുടെ തീരുമാനം.
മാറ്റത്തിനൊരുങ്ങി സഭ
ജനാഭിമുഖമായി വൈദികർ കുർബാനയർപ്പിക്കുന്നതിന് പകരമായി അൾത്താരയ്‌ക്കഭിമുഖമായി കുർബാനയർപ്പിക്കുന്ന ഏകീകൃത രീതിയിലേക്ക് മാറാനാണ് വെള്ളിയാഴ്‌ച സമാപിച്ച സിറോ മലബാർ സഭയുടെ ഇരുപത്തിയൊമ്പതാമത് സിനഡിൽ തീരുമാനമായത്.
ജനാഭിമുഖമായി കുർബാനയർപ്പിക്കുന്ന എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികരുടെ എതിർപ്പ് തള്ളിയാണ് സിനഡ് തീരുമാനമെടുത്തത്. നവംബർ 28 ഞായറാഴ്ച മുതൽ പുതിയ ആരാധാനാക്രമം നടപ്പിലാക്കണമെന്നാണ് സിനഡ് നിർദേശം.
Also Read: സംസ്ഥാനത്ത് ഞായറാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി
ഏകീകരിച്ച കുർബാനയർപ്പണരീതി ഒരുമിച്ച് നടപ്പാക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന രൂപതകളിൽ മേൽപറഞ്ഞ തീരുമാനം അംഗീകരിച്ചുകൊണ്ട്, ആദ്യഘട്ടമായി കത്തീഡ്രൽ പള്ളികളിലും തീർഥാടന കേന്ദ്രങ്ങളിലും സന്ന്യാസ ഭവനങ്ങളിലും മൈനർ സെമിനാരികളിലും സാധ്യമായ ഇടവകകളിലും നവംബർ 28ന് തന്നെ ആരംഭിക്കണം.
ഏകീകരിച്ച കുർബാന രീതി അടുത്ത വർഷം ഈസ്റ്റർ ഞായറാഴ്ചയോടെയെങ്കിലും രൂപതകൾ പൂർണമായും നടപ്പാക്കണമെന്നാണ് സിനഡ് നിർദേശം.