എറണാകുളം : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്‌ച രാത്രി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. എറണാകുളം ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്‌ച. വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫിന്‍റെ പ്രചരണ കണ്‍വെന്‍ഷനില്‍ കെ.വി തോമസ് പങ്കെടുക്കും.
ഇതോടെ തൃക്കാക്കരയിലെ ഇടതുമുന്നണിയുടെ പ്രചാരണത്തിന്‍റെ പ്രധാന മുഖമായി കെ വി തോമസ് മാറുമെന്നും മണ്ഡലത്തിലുള്ള ഇദ്ദേഹത്തിന്‍റെ ബന്ധങ്ങള്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നുമാണ് മുന്നണിയുടെ കണക്കുകൂട്ടല്‍. അതേസമയം ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ കെ വി തോമസ് പങ്കെടുത്താല്‍ അടിയന്തരമായി അച്ചടക്ക നടപടിയ്ക്ക് കെ പി സി സി നേതൃത്വം ഹൈക്കമാന്‍ഡിനെ സമീപിക്കും. നിലവില്‍ കോണ്‍ഗ്രസ് അച്ചടക്ക സമിതിയുടെ ഇദ്ദേഹത്തിനെതിരെയുള്ള ശുപാര്‍ശ സോണിയ ഗാന്ധിയുടെ പരിഗണനയിലാണ്.
also read: സസ്‌പെൻഷൻ ഉറപ്പിച്ച് കെ.വി തോമസ്, പദവികളെല്ലാം നഷ്‌ടമാകും; തുറക്കുന്നത് സിപിഎമ്മിലേക്കുള്ള വാതിൽ
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്ക് വേണ്ടി കെ വി തോമസ് പ്രചാരണത്തിനിറങ്ങിയ സാഹചര്യത്തില്‍ അച്ചടക്ക നടപടിയുടെ ഭാഗമായി ഹൈക്കമാന്‍ഡ് പരമാവധി ശിക്ഷാനടപടി സ്വീകരിക്കാനാണ് സാധ്യത. ഇതോടെ സംസ്ഥാന കോൺഗ്രസിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ കെ വി തോമസ് കൂടി ഇടതുമുന്നണിയുടെ ഭാഗമാകും. കെ.വി.തോമസിന് അർഹമായ പരിഗണന നല്‍കുമെന്ന് സിപിഎം നേരത്തേ മുതല്‍ വ്യക്തമാക്കുന്നുണ്ട്.