എറണാകൂളം: വിശ്വാസികളുടെ അഭയ കേന്ദ്രമായി മാറുകയാണ് മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി. എറണാകുളം ജില്ലയിലെ പിറവത്തുനിന്നും ഏകദേശം നാല് കിലോമീറ്റർ വടക്കുമാറി സ്ഥിതി ചെയ്യുന്ന പുരാതന ദേവാലയമാണ് മാമലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളി. ആയിരം വർഷത്തിലധികം പഴക്കം കണക്കാക്കപ്പെടുന്ന ഈ ദേവാലയം പോർച്ചുഗീസ് കാലഘട്ടത്തിന് മുൻപ് സ്ഥാപിതമായതാണെന്ന് ചരിത്രരേഖകളിൽ പറയുന്നു.
പണ്ട് കാലത്ത് പിറവം പള്ളിയിൽ ആരാധനയ്ക്കായി എത്തിയ ഒരു സ്ത്രീ വിശ്വാസിക്ക് നേരിട്ട അപമാനം നിമിത്തം നാട്ടിലെത്തിയ ഇവർ കാടുപിടിച്ചു കിടന്നിരുന്ന സ്ഥലത്ത് പുതിയ ദേവാലയം പണിത് ആരാധന ആരംഭിച്ചതായി പറയപ്പെടുന്നു. എ.ഡി 1864 ൽ ക്രൈസ്തവ പണ്ഡിതനായിരുന്ന കോനാട്ട് അബ്രാഹാം മൽപ്പാൻ ഒന്നാമന്‍റെ ജീവചരിത്രത്തിലാണ് പള്ളിയുടെ ആരംഭകാലത്തെ പ്രതിപാദിക്കുന്നത്. കോനാട്ട് അബ്രഹാം മൽപ്പാൻ ഇവിടെ നിന്നും പാമ്പാക്കുട പള്ളിയിലേയ്ക്ക് പിന്നീട് താമസം മാറുകയും അവിടെ വൈദിക വിദ്യാഭ്യാസം നൽകുന്ന ദൗത്യം ഏറ്റെടുക്കുകയും ചെയ്തു. ഇന്നും പള്ളിയിലെ പ്രധാന പെരുന്നാൾ ദിനമായ മെയ് 14, 15 ദിവസങ്ങളിലെ ആദ്യ കുർബ്ബാന അർപ്പിക്കുന്നത് കോനാട്ട് കുടുംബത്തിലെ വൈദികനാണെന്നത് ഈ ദേവാലയവുമായി ബന്ധപ്പെട്ടുള്ള ഇവരുടെ ബന്ധത്തെ ദൃഢപ്പടെുത്തുന്നു. പിന്നീട് പോർച്ചുഗീസ് അധിനിവേശ കാലത്ത് പള്ളി പുതുക്കി നിർമിച്ചതായും പള്ളിയുടെ ഇപ്പോഴത്തെ നിർമ്മാണ രീതി വിലിയിരുത്തി ചരിത്രകാരൻമാർ അഭിപ്രായപ്പെടുന്നു.
പള്ളിയുടെ മുഖഗോപുരത്തിൽ കാണുന്ന ശില്‍പരൂപേണയുള്ള മാതൃകകൾ പോർച്ചുഗീസ് കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും പല ദേവാലയങ്ങള്‍ക്കും ആധുനിക നിലവാരത്തിലേയക്ക് രൂപമാറ്റം വന്നിട്ടും ഈ ദേവാലയം രണ്ട് വിഷയങ്ങളിൽ വളരേയേറെ ശ്രദ്ധ പുലർത്തുന്നു. വിശുദ്ധൻമാരുടേയോ ദൈവിക സഹ്കല്പ്പങ്ങളുടെയോ ചിത്രങ്ങളോ രൂപങ്ങളോ പള്ളിയുടെ അൾത്താരയിലോ അകത്തളങ്ങളിലോ വരച്ചു വയ്ക്കുകയോ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. മിഖായേൽ മാലഖയുടെ കൂടാതെ വിശുദ്ധ ഗീവർഗീസ് സഹദായുടെയും പരിശുദ്ധ കന്യകാ മറിയത്തിന്‍റേയും ഉൾപ്പെടെ മൂന്ന് ത്രോണോസുകളാണ് പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന്.
പള്ളിയുടെ സെമിത്തേരിയിൽ വൈദിക കല്ലറകൾ ഒഴിച്ചാൽ മറ്റ് ആധുനിക കല്ലറകളോ നിർമാണങ്ങളോ പള്ളി സെമിത്തേരിയിൽ കാണാനാകില്ല. ആദ്യകാലത്ത് കന്യകാമറിയത്തിന്‍റെ നാമത്തിൽ സ്ഥാപിതമായ പള്ളിയെന്ന് വിശ്വസിച്ചെങ്കിലും ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന മിഖായേൽ മാലാഖയുടെ നാമത്തിൽ തന്നെയാണ് പള്ളി നാമകരണം ചെയ്തിരിക്കുന്നതെന്ന് വിവിധ രേഖകളിൽ വ്യക്തമാണ്. കാലക്രമേണ കക്ഷി വഴക്കിനെതുടർന്ന് ഇടവകയിൽ ഗുരുതരമായ കലഹങ്ങൾ ഉണ്ടായെങ്കിലും 2017 ലെ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭരണഘടനാ പ്രകാരം ഓാർത്തഡോക്സ് സഭയ്ക്കാണ് പള്ളിയുടെ നിയന്ത്രണാധികാരം.