എറണാകുളം: കലാലയ രാഷ്ട്രീയത്തില്‍ നിർണായക ഇടപെടലുമായി ഹൈക്കോടതി. കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ചൂണ്ടികാണിച്ച് വിവിധ സ്കൂൾ മാനേജ്മെന്‍റുകൾ നൽകിയ ഹർജിയിലാണ് കോടതി സുപ്രധാന ഉത്തരവ് നൽകിയത്. അധ്യയനം തടസ്സപ്പെടുത്തൽ, മാർച്ച്, ഖരാവോ തുടങ്ങിയ സമര രീതികൾ സ്കൂളുകളിലും കോളജുകളിലും നടത്തരുത്. സമരത്തിനോ പഠിപ്പ് മുടക്കലിനോ ആരെയും പ്രേരിപ്പിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തെ മുഴുവൻ കോളജുകൾക്കും സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. പഠിപ്പ് മുടക്ക്, ഖരാവോ, സമര രീതികൾ അനുവദിക്കാനാകില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധ പ്രവർത്തനമായി കരുതണം. പഠിക്കാനെത്തുന്ന ഏതൊരു വിദ്യാർഥിക്കും തന്‍റേതായ മൗലികാവകാശങ്ങളുണ്ട്. ഇത്തരത്തിൽ വിദ്യാർഥിയുടെ പഠിക്കാനുള്ള അവകാശത്തിന്മേൽ കടന്നുകയറാൻ മറ്റൊരു വിദ്യാർഥിക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടായാൽ അതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സ്കൂളുകളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെങ്കിൽ സ്കൂളുമായി ബന്ധപ്പെട്ട അധികാരികൾക്കോ, ഡിഇഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കോ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാം. ആവശ്യമെങ്കിൽ പൊലീസിന്‍റെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. അതേ സമയം വൈജ്ഞാനികമായ പ്രവർത്തനങ്ങളും സർഗാത്മക പ്രവർത്തനങ്ങളുമാണ് ക്യാമ്പസുകളിൽ നടക്കേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.