എറണാകുളം : മുൻ അഡ്വക്കേറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ സി.പി സുധാകരപ്രസാദ്(81) അന്തരിച്ചു. കൊച്ചി പൊന്നുരുന്നിയിലെ വസതിയിൽ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അന്ത്യം. ഇന്ന് വൈകിട്ട് നാലരയ്ക്ക് പൂർണ ഔദ്യോഗിക ബഹുമതികളോടെ പച്ചാളം പൊതു ശ്‌മശാനത്തിൽ ഭൗതികശരീരം സംസ്‌കരിക്കും. ഹൈക്കോടതിയിൽ മുതിർന്ന അഭിഭാഷകനായിരുന്ന അദ്ദേഹം 2006ല്‍ വി.എസ് അച്യുതാനന്ദൻ സർക്കാരിന്‍റെ കാലത്താണ് ആദ്യമായി അഡ്വക്കേറ്റ് ജനറൽ ആയത്.
തുടർന്ന് 2016 മുതൽ 2021വരെ ആദ്യ പിണറായി വിജയൻ സർക്കാരിന്‍റെ കാലത്തും എ.ജിയായി പ്രവർത്തിച്ചു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യ വൈസ് പ്രസിഡന്‍റുമായി പ്രവർത്തിച്ച് വരികയായിരുന്നു. തിരുവനന്തപുരം ഗവണ്‍മെന്‍റ് ലോ കോളജിൽ നിന്നും നിയമ ബിരുദം നേടി. 1964ൽ കൊല്ലത്ത് സി.വി പത്മരാജന്‍റെ ജൂനിയറായാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. പിന്നീട് ഹൈക്കോടതിയിൽ സുബ്രഹ്മണ്യൻ പോറ്റിയുടെ ജൂനിയറായി പ്രാക്‌ടീസ് തുടങ്ങി.
തുടർന്ന് സ്വതന്ത്ര അഭിഭാഷകനായി ഹൈക്കോടതിയിൽ പ്രാക്‌ടീസ് ചെയ്‌തു. സർവീസ് ഭരണഘടന കേസുകളിൽ പ്രത്യേക വൈദഗ്ധ്യമുണ്ടായിരുന്ന അഡ്വ.സുധാകരപ്രസാദിനെ 2002ൽ ഹൈക്കോടതി സ്വമേധയാ മുതിർന്ന അഭിഭാഷക പദവി നൽകി ആദരിച്ചു. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. ഒന്നാം പിണറായി സർക്കാരിന്‍റെ കാലയളവിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിക്കവേ ക്യാബിനറ്റ് പദവി ഉണ്ടായിരുന്നു. 2016 മുതൽ 2019 വരെ കേരള ബാർ കൗൺസിൽ ചെയർമാനുമായിരുന്നു.