എറണാകുളം: കൊച്ചിയിൽ വിമതരെ കൂടെ നിർത്തി ഭരണതുടർച്ചയ്ക്ക് വേണ്ടിയുള്ള കോൺഗ്രസ് ശ്രമത്തിന് തിരിച്ചടി. കോർപ്പറേഷനിൽ കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച, എട്ടാം ഡിവിഷനിലെ ജെ.സനിൽ മോൻ ഇടതുമുന്നണിക്ക് പിന്തുണ പ്രഖാപിച്ചു. സുസ്ഥിര ഭരണവും തൻ്റെ ഡിവിഷൻ്റെ വികസനത്തിനുമായാണ് ഇടതു മുന്നണിയെ പിന്തുണയ്ക്കുന്നതെന്ന് സനിൽ മോൻ ഇടിവി ഭാരതിനോട് പറഞ്ഞു. ജനഹിതമനുസരിച്ചാണ് തൻ്റെ തീരുമാനം. ഇരു മുന്നണിയിലെയും നേതാക്കളും ബന്ധപ്പെട്ടിരുന്നു. തന്നെ സഹായിച്ച വോട്ടർമാരുടെ അഭിപ്രയം കൂടി അറിഞ്ഞാണ് തീരുമാനം. ഇനി തൻ്റെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ട് വിമതരുടെ പിന്തുണ കൂടി ലഭിച്ചതോടെ ഇടതു മുന്നണിയുടെ അംഗ സംഖ്യ 36 ആയി വർധിപ്പിച്ചു. അഞ്ചു സീറ്റുകളിൽ വിജയിച്ച എൻഡിഎ ഇരുമുന്നണികളെയും പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എൻഡിഎ മേയർ തെരെഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നാൽ 69 സീറ്റുകളിൽ 36 അംഗങ്ങളുള്ള ഇടതുമുന്നണിക്ക് കോർപ്പറേഷൻ ഭരിക്കാനാകും. അതേസമയം എൻഡിഎ കൂടി വോട്ടെടുപ്പിൽ പങ്കെടുത്താൽ കേവല ഭൂരിപക്ഷമായ 38 അംഗങ്ങളുടെ പിന്തുണ ഇടതു മുന്നണി ഉറപ്പാക്കേണ്ടിവരും. അവശേഷിക്കുന്ന രണ്ട് വിമത സ്ഥാനാർഥികളുടെ തീരുമാനം ഇതോടെ നിർണായകമാകും.