എറണാകുളം : ആലുവയിൽ നിയമ വിദ്യാർഥി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണ ഉദ്യോസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ബി. രാജീവാണ് കുറ്റപത്രം സമപ്പിച്ചത്. ഒന്നാം പ്രതിയായ ഭർത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയത്.
ഭർതൃവീട്ടിൽ മൊഫിയ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും ഇരയായി എന്നാണ് കുറ്റപത്രത്തിലുള്ളത്. ഭർത്താവ് സുഹൈൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മർദിച്ചിരുന്നുവെന്നും ഇതാണ് മൊഫിയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തൽ. സുഹൈലിന്‍റെ അമ്മയും മൊഫിയയെ മർദിച്ചിരുന്നു. പിതാവ് യൂസഫ് ഇതിനെല്ലാം കൂട്ടുനിന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.
ALSO READ: 'കൊലയ്ക്ക് കാരണം ഷാന്‍ ഇട്ട കമന്‍റ് ' ; കോട്ടയം വധത്തിന് പിന്നിൽ ഗുണ്ട പകയെന്ന് എസ്‌പി
രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയാണ് പ്രമാദമായ കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതി സുഹൈൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. രണ്ടാം പ്രതി റുഖിയ, മൂന്നാം പ്രതി യൂസഫ് എന്നിവർക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ നവംബര്‍ 23നായിരുന്നു ആലുവ എടയപ്പുറം സ്വദേശി ദിൽഷാദിന്‍റെ മകൾ മൊഫിയ പര്‍വീണിനെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. ഇതേതുടർന്ന് ആലുവ ഈസ്റ്റ് സി.ഐ സുധീറിനെതിരെ വലിയ വിമർശനമുയർന്നിരുന്നു. കോൺഗ്രസ് ജനപ്രതിനിധികൾ നടത്തിയ രാപ്പകൽ സമരത്തിനൊടുവിലായിരുന്നു സുധീറിനെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.