എറണാകുളം: കൊവിഡിനെ തുടർന്ന് അന്തരിച്ച മാധ്യമ പ്രവർത്തകൻ വിപിൻ ചന്ദിന്‍റെ കുടുംബത്തിന് സഹായവുമായി കാലടിയിലെ ആദിശങ്കര ട്രസ്റ്റും ആദിശങ്കര ഇൻസ്റ്റിറ്റ്യൂഷനും. വിപിൻ ചന്ദിന്‍റെ ഏക മകൻ എട്ട് വയസ്സുകാരൻ മഹേശ്വറിന്‍റെ ഭാവി വിദ്യാഭ്യാസം ഏറ്റെടുക്കാനുള്ള സന്നദ്ധത ട്രസ്റ്റ് അറിയിച്ചു.
ട്രസ്റ്റിന് കീഴിലുള്ള ശ്രീശാരദ വിദ്യാലയ, ആദിശങ്കര കോളേജ്, ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ആന്‍റ് ടെക്നോളജി, ആദിശങ്കര ബിസിനസ് സ്കൂൾ, ആദിശങ്കര ട്രയിനിംഗ് കോളേജ് , ഡിഡിയു കൗശൽ കേന്ദ്ര എന്നിവിടങ്ങളിൽ എവിടെയും സമ്പൂർണ സൗജന്യ വിദ്യാഭ്യാസമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോവർ പ്രൈമറി തലം മുതല്‍ സ്കൂൾ, ബിരുദ-ബിരുദാനന്തര-ഗവേഷണ വിദ്യാഭ്യാസം, ബിഎഡ്, എംബിഎ, എഞ്ചിനീയറിംഗ് വിദ്യാഭ്യാസം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.
Read more: വിപിന്‍ ചന്ദിന് വിട, സഹപ്രവര്‍ത്തകന്‍റെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ മാധ്യമലോകം
കൊവിഡ് കാലത്ത് ജീവൻ പണയംവച്ചും തൊഴില്‍ ചെയ്യുന്ന മാധ്യമ പ്രവർത്തകരോടുള്ള ആദരവാണ് ഇതിലൂടെ ആദിശങ്കര ട്രസ്റ്റ് പ്രകടിപ്പിക്കുന്നതെന്ന് മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ ആനന്ദ് വ്യക്തമാക്കി. വിപിൻ ചന്ദിന്‍റെ വീട് സന്ദർശിച്ച് ഇത് സംബന്ധിച്ച സമ്മത പത്രം കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.