എറണാകുളം: കേരളത്തിൽ എൽഡിഎഫിനെ അട്ടിമറിക്കാനുള്ള ആർഎസ്എസിന്‍റെ നീക്കമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നതെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം . ബിജെപിയുടെ ഈ പദ്ധതിയിൽ കോൺഗ്രസ് സഖ്യകക്ഷിയായി മാറുകയാണ്. ഇടതു പക്ഷത്തെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ ടി ജലീലിനെ ലക്ഷ്യം വച്ച് വേട്ടയാടുന്നതും ബിജെപി- കോൺഗ്രസ് ഒത്തുചേർന്നുള്ള പദ്ധതിയുടെ ഭാഗം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി മുരളീധരന് എതിരായ ഉയർന്ന സ്വർണക്കടത്ത് പരാതി എന്ത് കൊണ്ട് അന്വേഷിക്കുന്നില്ല.
കേന്ദ്ര അന്വേഷണ സമിതികളെ എൽഡിഎഫിന് എതിരെ ഉപയോഗിക്കുകയാണ്. രാജ്യ സുരക്ഷയെ കാര്യമായി ബാധിക്കുന്ന കേസിൽ രാജ്യ വിരുദ്ധ ശക്തികൾ രക്ഷപെടുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. മാത്രമല്ല ഭവനരഹിതരായ ലക്ഷക്കണക്കിന് ആളുകൾക്ക് വീട് ലഭിക്കേണ്ട പദ്ധതിയെ കളങ്കപ്പെടുത്തുന്ന തരത്തിലുള്ള വാദങ്ങൾ ഉന്നയിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത് ശരിയല്ല. കെഎസ്‌യു നേതാവ് അഭിജിത്ത് കൊവിഡ് ടെസ്റ്റിൽ നടത്തിയ ആൾമാറാട്ടവും, വ്യാജപ്പേരിൽ എത്ര കോൺഗ്രസ് നേതാക്കൾ പരിശോധന നടത്തിയെന്ന വിവരങ്ങള്‍ ആരോഗ്യ വകുപ്പ് കണ്ടെത്തണം എന്നും വാർത്താ സമ്മേളനത്തിൽ എ എ റഹീം ആവശ്യപ്പെട്ടു.
കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് പാലാരിവട്ടം പാലം അഴിമതി. പാലം പൊളിച്ചു പണിയാനുള്ള ചെലവ് ഉമ്മൻചാണ്ടി ഉൾപ്പെടെ ഉള്ളവരില്‍ നിന്ന് തന്നെ ഈടാക്കണമെന്നും ഉമ്മൻ ചാണ്ടി എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും എന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒക്‌ടോബർ അഞ്ചിന് ഏകദിന ധർണ നടത്താൻ തീരുമാനമുണ്ടെന്നും എ എ റഹീം പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പത്ര സമ്മേളനത്തിൽ ഡി വൈ എഫ് ഐ പ്രസിഡന്‍റ് എസ് സതീഷും പങ്കെടുത്തിരുന്നു.