ആലപ്പുഴ: തീരദേശ മേഖലകളായ അന്ധകാരനഴി, അർത്തുങ്കൽ ഹാർബർ, ചെത്തി (കാറ്റാടി) എന്നി സ്ഥലങ്ങൾ ജില്ലാ കലക്‌ടര്‍ എ അലക്‌സാണ്ടർ സന്ദർശിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ചെത്തി, അന്ധകാരനഴി എന്നിവിടങ്ങളിൽ മത്സ്യബന്ധന യാനങ്ങൾ അടുപ്പിക്കാനുള്ള സൗകര്യം നൽകിയിരുന്നു. ഇവിടത്തെ സൗകര്യങ്ങളും നിയന്ത്രണങ്ങളും വിലയിരുത്താനും, അർത്തുങ്കൽ ഹാർബറിൽ ഫിഷ് ലാൻഡിംഗ് സെന്‍ററിനുള്ള സാധ്യത പരിശോധിക്കാനുമാണ് കലക്‌ടറുടെ സന്ദർശനം.
വള്ളങ്ങൾ അടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രയാസങ്ങളും കലക്‌ടര്‍ വിലയിരുത്തി. അന്ധകാരനാഴിയിൽ പൊഴിമുഖത്ത് മണ്ണ് അടിയുന്നതാണ് വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. വേലിയേറ്റം ഉണ്ടെങ്കിലെ വള്ളങ്ങൾ കരയിലേക്ക് കയറ്റി മീൻ ഇറക്കാൻ പറ്റുന്നുള്ളു. എന്നാൽ വേലിയിറക്ക സമയത്ത് മണ്ണ് അടിഞ്ഞുകൂടുന്നത് കാരണം കരയിലേക്ക് മത്സ്യബന്ധന വള്ളങ്ങൾ അടിപ്പിക്കാൻ സാധിക്കുന്നില്ല. ഇതിനു പരിഹാരമായി അന്ധകാരനഴി തെക്കുവശത്തായി പുലിമുട്ട് ഇടണം എന്നുള്ള ആവശ്യം മത്സ്യത്തൊഴിലാളികൾ ഉന്നയിച്ചു.
ഈ നിർദേശങ്ങൾ സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. അർത്തുങ്കൽ ഹാർബർ നിർമ്മാണം പൂർത്തിയായാൽ മാത്രമേ അർത്തുങ്കൽ, ചെത്തി എന്നിവിടങ്ങളിലെ പ്രശ്‌നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ സാധിക്കുകയുള്ളു. നിലവിലെ അവിടുത്തെ സ്ഥിതിഗതികളും കലക്‌ടർ വിലയിരുത്തി. ചേർത്തല തഹസിൽദാർ ഉഷ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവരും കലക്‌ടർക്കൊപ്പം ഉണ്ടായിരുന്നു.