ആലപ്പുഴ: ഐ ആം ഫോർ ആലപ്പിയുടെ 'ഡൊണേറ്റ് എ ബോട്ട്, ഡൊണേറ്റ് എ ലൈവ്‌ലിഹുഡ്' പ്രകാരം പ്രളയ രക്ഷാപ്രവർത്തനത്തിൽ വള്ളങ്ങൾ തകർന്ന മത്സ്യത്തൊഴിലാളികൾക്ക് 400 വള്ളങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയുടെ മൂന്നാംഘട്ട വിതരണോദ്ഘാടനം സബ് കളക്ടർ വി ആർ കൃഷ്ണ തേജ നിർവഹിച്ചു. പ്രളയാനന്തരം ജീവനോപാധി നഷ്ടമായവർക്ക് ഉപജീവനത്തിനാവശ്യമായ സഹായം സ്വരൂപിച്ച് കൊടുക്കുന്ന ഐആം ഫോർ ആലപ്പിയുടെ നേതൃത്വത്തിലാണ് 13 മത്സ്യബന്ധന ബോട്ടുകൾ കൂടി വിതരണം ചെയ്‌തത്. ഇതിനകം 23 ബോട്ടുകളാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. പദ്ധതിയിലൂടെ 400 വള്ളങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഉൾനാടൻ മത്സ്യബന്ധന ബോട്ടുകളുടെ മൂന്നാംഘട്ട വിതരണമാണ് പുന്നമട ഫിനിഷിംഗ് പോയിന്റിൽ സബ് കളക്ടർ നിർവഹിച്ചത്.
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ സബ് കളക്ടറുടെ ശ്രമഫലമായാണ് ഐ ആം ഫോർ ആലപ്പി രൂപീകരിച്ചത്. ആന്ധ്രാപ്രദേശിൽ നിന്നുള്ള സ്‌പോൺസർ മുഖേന സേവ് ദി ചിൽഡ്രൺ എന്ന സംഘടനയാണ് ചമ്പക്കുളം പഞ്ചായത്തിലെ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കായി 13 ഫൈബർ വള്ളങ്ങൾ നൽകിയത്. ഹൈദരാബാദിലുള്ള അഭയ ഫൗണ്ടേഷനും, ഹുണ്ടായി മോട്ടോഴ്സുമാണ് ആദ്യഘട്ടത്തിലെ 20 വള്ളങ്ങൾ സ്‌പോൺസർ ചെയ്തത്. ആദ്യഘട്ടത്തിൽ ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ് വള്ളങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചത്. രണ്ടാം ഘട്ടത്തിൽ ഫ്‌ളഡ് വൊളണ്ടിയേഴ്‌സ് അഞ്ച് വള്ളങ്ങളും നൽകിയിരുന്നു.