ആലപ്പുഴ: പ്രളയാനന്തര കേരള പുനർനിർമാണത്തിന് ഏറ്റവും വലിയ പങ്കുവഹിച്ച പദ്ധതികളിലൊന്നാണ് ആലപ്പുഴയിലെ 'ഐ ആം ഫോർ ആലപ്പി'. പ്രളയം കവർന്നെടുത്ത ആലപ്പുഴ പൂർവാധികം ശക്തിയോടെ പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. ആലപ്പുഴ സബ് കലക്‌ടർ വി ആർ കൃഷ്‌ണതേജയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
മഹാ പ്രളയത്തിൽ കൂര നഷ്ടമായവർക്ക് വീടും ജീവിതോപാധികളും നൽകുന്നതിനോടൊപ്പം നാടിനെ പുരോഗതിയിലേക്ക് നയിക്കുകയും കൂടിയാണ് ഇതിലൂടെ കൃഷ്ണതേജ പ്രധാനമായും ഉദ്ദേശിക്കുന്നത്. വീട് നഷ്‌ടമായവർക്ക് പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന വീടുകൾ, കന്നുകാലികളെ നഷ്‌ടമായ ക്ഷീരകർഷകരുൾപ്പടെയുള്ളവർക്ക് കന്നുകാലികൾ, ഭിന്നശേഷിക്കാർക്ക് നിത്യോപയോഗ ഉപകരണങ്ങൾ, വനിതകൾക്ക് തൊഴിൽ അധിഷ്ഠിത ഉപകരണങ്ങൾ, വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ, മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന ഉപകരണങ്ങൾ, മത്സ്യബന്ധന യാനങ്ങൾ, വള്ളങ്ങൾ, കുടിവെള്ളത്തിന് ബുദ്ധിമുട്ട് നേരിടുന്ന പ്രദേശങ്ങളിലുള്ളവർക്ക് കുടിവെള്ള ശുദ്ധീകരണ ഉപകരണങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ ആവശ്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കാനും പദ്ധതിക്ക് കഴിയുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി 500 വീടുകളാണ് ജില്ലയിലുടനീളം നിർമിക്കുന്നത്. പ്രളയത്തെ അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് ഇവയുടെ നിർമാണം എന്നതും ശ്രദ്ധേയമാണ്. ഈ നാട്- ഇടിവി ഭാരത്- റാമോജി ഗ്രൂപ്പ് നിർമ്മിച്ച് നൽകുന്ന 150തോളം വീടുകളും ഇവയിൽ ഉൾപ്പെടും. ഇവയിൽ 105 വീടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. ഏകദേശം 420- 430 സ്ക്വയർ ഫീറ്റിൽ ആറ് ലക്ഷം രൂപയിലധികം ചെലവുവരുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള വീടുകളാണ് നിർമ്മിക്കുന്നത്. പെയിന്‍റിങ്ങ് ഉൾപ്പെടെ മുഴുവൻ ചെലവുകളും പദ്ധതിയുടെ ഭാഗമായി തന്നെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്നു. ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ചാണ് ഇത്തരം വീടുകളുടെ നിർമാണം.
"ഡൊണേറ്റ് എ കാറ്റിൽ" എന്ന അനുബന്ധ പദ്ധതിയിൽ ഉൾപ്പെടുത്തി കന്നുകാലികളെ നഷ്ടമായവർക്ക് ഗർഭിണിയായ ഓരോ കന്നുകാലിയാണ് പദ്ധതിയിലൂടെ നൽകുന്നത്. ഇത്തരത്തിൽ വാങ്ങുന്ന പശുക്കളെല്ലാം തന്നെ കേരളത്തിൽ നിന്നുള്ളവയായതുകൊണ്ട് കേരളത്തിലെ കന്നുകാലി കച്ചവടക്കാർക്കും ഇതിന്‍റെ ഗുണം ലഭിക്കുന്നു. ആന്ധ്ര പ്രദേശ്, തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് ഇവയുടെയെല്ലാം നിർമാണം.
ജില്ലയിലെ 1300 ഓളം ഭിന്നശേഷിക്കാർക്ക് അതിജീവന ഉപകരണങ്ങൾ നൽകാനും വൈദ്യസഹായം എത്തിക്കാനും അതിലുപരിയായി കൃത്രിമ കൈകാലുകൾ, ശ്രവണ സഹായികൾ മുതലായവ ലഭ്യമാക്കാനും വരുമാന മാർഗങ്ങൾ കണ്ടെത്താനും ഈ മഹത്തായ പദ്ധതിയുടെ ഭാഗമായി ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് സാധിച്ചിട്ടുണ്ട്. സഹായിക്കാൻ സന്നദ്ധതയുള്ളവരിൽ നിന്നും ഗുണഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നു എന്നത് പദ്ധതിയെ കൂടുതൽ സുതാര്യമാക്കുന്നു. വിവിധ സർക്കാർ- അർധസർക്കാർ സ്ഥാപനങ്ങളെയും വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് തുടങ്ങിയ ആശയമാണ് പിന്നീട് ഇത്തരത്തിൽ ഒരു ബൃഹത്തായ പദ്ധതിയായി മാറിയത്. ആഗോളതലത്തിൽ ദുരന്ത പുനരധിവാസ പദ്ധതികളിൽ ഏറ്റവും മികച്ച അഞ്ച് പദ്ധതികളിൽ ഒന്നായി ഫേസ്ബുക്ക് തന്നെ ഈ പദ്ധതിയെ തെരഞ്ഞെടുത്തിട്ടുണ്ട്. അതു കൊണ്ട് തന്നെ ഫേസ്ബുക്കും ഇതിനാവശ്യമായ ഓൺലൈൻ പ്രചാരണവും പിന്തുണയും നൽകുന്നുണ്ട്. പ്രകൃതിയോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് അഞ്ച് ലക്ഷത്തോളം വൃക്ഷത്തൈകളാണ് ജില്ലയിലുടനീളം ഐ ആം ഫോർ ആലപ്പി പദ്ധതിയിലൂടെ നട്ടു പിടിപ്പിച്ചത്. ദുരന്തമുഖത്ത് നിന്ന് അതിജീവിച്ചെത്തിയവരെ സ്വയം പര്യാപ്തമാക്കാൻ പ്രാപ്തമാക്കുന്ന പദ്ധതി ഇതിനോടകം തന്നെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു.