ആലപ്പുഴ: അപകടങ്ങൾ പതിവായ വേമ്പനാട്ട് കായലിൽ വീണ്ടും ഹൗസ് ബോട്ട് അപകടം. മണ്ണഞ്ചേരി പൊന്നാട് കായിച്ചിറ ഭാഗത്താണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. അപകടം നടക്കുമ്പോൾ ജീവനക്കാർ മാത്രമാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്.
ദേശീയ ജലപാതയിലൂടെ മെയിന്‍റനൻസ് ജോലികൾക്കായി തണ്ണീർമുക്കത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. യാത്രാമധ്യേ ജലപാതയിൽ സിഗ്നൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് കുറ്റിയിൽ ഹൗസ് ബോട്ട് ഇടിക്കുകയായിരന്നു. തുടർന്ന് ഹൗസ്ബോട്ട് വെള്ളത്തിലേക്ക് മറിഞ്ഞു. ബോട്ടിൽ വെള്ളം കയറിയതോടെ ജീവനക്കാർ ഒച്ചവെച്ചു. കായലോര മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടവിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സും മണ്ണഞ്ചേരി പൊലീസും സ്ഥലത്തെത്തി. സിഗ്നൽ തൂണുകൾ അപകടം ഉണ്ടാക്കുന്നു എന്ന് മത്സ്യത്തൊഴിലാളികൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു.
ഈ മാസം മൂന്നാമത്തെ തവണയാണ് വേമ്പനാട്ട് കായലിൽ ഹൗസ്‌ബോട്ട് അപകടത്തിൽപ്പെടുന്നത്.