ആലപ്പുഴ: നിരീക്ഷണത്തിലും ക്വാറന്‍റൈനിലും കഴിയുന്നവര്‍ നിബന്ധനകള്‍ പാലിച്ച് തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരന്‍ നിര്‍ദേശം നല്‍കി. മന്ത്രിസഭാ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലയിലെ നിയമസഭാംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, നഗരസഭാ, ബ്ലോക്ക്, പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ എന്നിവരുമായി കൊവിഡ് സംബന്ധിച്ച പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. കൊവിഡ് പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിദേശത്തുനിന്ന് ജില്ലയിലെത്തുന്നവര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.
ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. സാമൂഹിക അകലം പാലിക്കുക, ഔദ്യോഗിക നിര്‍ദേശങ്ങള്‍ പാലിക്കുക, മാസ്ക് ധരിക്കുക, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെയും ഹോം ക്വാറന്‍റൈൻ, ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറന്‍റൈൻ നിര്‍ദേശങ്ങള്‍ അതത് നഗരസഭാ , പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൃത്യമായി അപ്പപ്പോള്‍ ലഭിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ പരിധിയിലുള്ള ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ ഭക്ഷണം എത്തിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ഫണ്ട് സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ജില്ല കലക്ടറുമായി ബന്ധപ്പെടണം.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വഴി ഫണ്ട് ലഭ്യമാക്കാനും മന്ത്രി നിര്‍ദേശിച്ചു. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കണം. ഇതില്‍ വരുത്തുന്ന കൃത്യവിലോപം ഗുരുതരമായ വീഴ്ചയായി കണക്കാക്കുമെന്ന് മന്ത്രി പറഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്വാറന്‍റൈൻ ലംഘിക്കുന്നില്ല എന്ന് വാര്‍ഡ് മെമ്പര്‍, ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തകര്‍ , അതത് തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പൊലീസ് എന്നിവര്‍ ഉറപ്പാക്കണം. ആറ് നഗരസഭകളിലും 44 പഞ്ചായത്തുകളിലുമായി 821 മുറികള്‍ ഇപ്പോള്‍ തയ്യാറാണ്. ഇതില്‍ 472 മുറികളില്‍ ആളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ 7000 ബെഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 20,000 ബെഡുകള്‍ ഇടാനുള്ള സ്ഥലവും കണ്ടെത്തിയിട്ടുള്ളതായും സമൂഹ വ്യാപനം ഉണ്ടാകാതെ നോക്കേണ്ടത് ഏറെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ജില്ല കലക്ടര്‍ പരിശോധിക്കും. ദുരന്ത നിവാരണ നിയമപ്രകാരം പെരുമ്പളംവാസികള്‍ക്ക് ജങ്കാര്‍ സര്‍വീസ് അനുവദിക്കുന്ന കാര്യം ജില്ലാ കലക്ടറോട് പരിശോധിക്കാന്‍ നിര്‍ദേശിച്ചു. മാവേലിക്കരയില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കൊവിഡ് സെന്‍റര്‍ വേണമെന്ന ആവശ്യവും പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല കലക്ടര്‍ എം.അഞ്ജന, ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ് തുടങ്ങിയവരും എംഎല്‍എമാരായ ആര്‍.രാജേഷ്, സജി ചെറിയാന്‍, ഷാനിമോള്‍ ഉസ്മാന്‍, ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതിനിധി മഹീന്ദ്രന്‍, പ്രതിപക്ഷ നേതാവിന്‍റെ പ്രതിനിധി ജോണ്‍ തോമസ് എന്നിവരും വീഡിയോകോണ്‍ഫറന്‍സില്‍ പങ്കെടുത്തു.