ആലപ്പുഴ: കേരളത്തിലെ ഗോത്രസമൂഹത്തിന്‍റെ വികസന പാതയിലെ നാഴികക്കല്ലായി പട്ടികജാതി- പട്ടികവർഗ വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗദ്ദിക മാറിയതായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. മാവേലിക്കരയിൽ ആരംഭിച്ച ഗദ്ദിക 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോത്ര സംസ്കൃതിയുടെ പഴമയും പാരമ്പര്യവും കോർത്തിണക്കി ഓണാട്ടുകര ആതിഥ്യമരുളുന്ന ഗദ്ദിക കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു.
മാവേലിക്കര മിച്ചൽ ജങ്ഷന് സമീപമുള്ള കോടിക്കൽ ഗാർഡൻസിലാണ് മേള. കേരളത്തിലെ ഗോത്ര മേഖലയിലെ സാക്ഷരതാ നിലവാരം ഏറെ ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് കേരള ഗവർണർ പറഞ്ഞു. കേരള സർക്കാരിന്റെയും പട്ടിക ജാതി വകുപ്പിന്റെയും പ്രവർത്തനഫലമായി 34 യുവാക്കളെ വിദേശത്ത് ജോലി നേടാൻ സഹായിക്കാനായത് നിസാരമല്ലെന്നും മന്ത്രിയും വകുപ്പിലെ ഉദ്യോഗസ്ഥരും അനുമോദനം അർഹിക്കുന്നതായും ഗവർണർ പറഞ്ഞു.ഗോത്ര ഉത്പ്പന്നങ്ങളും കലാരൂപങ്ങളും മേളകളിലൂടെ പൊതുജനങ്ങൾക്ക് മുൻപിൽ പ്രദർശിപ്പിക്കാൻ സാധിക്കുന്നുണ്ട് . ഇന്നത്തെ പല സംസ്കാരങ്ങളുടേയും അടിത്തറ ഇത്തരം ഗോത്ര സംസ്കാരങ്ങളിലൂടെയാണെന്നും ഗവർണർ പറഞ്ഞു. ഭരണഘടനയുടെ പിൻബലം കൂടി ലഭിക്കുമ്പോൾ പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങളുടെ ഉന്നമനം യാഥാർഥ്യമാക്കാൻ കഴിയുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
ഗോത്ര വൈദ്യ രീതികൾ, ഭക്ഷണരീതികൾ, കലാരൂപങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവുമാണ് ഗദ്ദിക മേളയെ ജനകീയമാക്കിയത്. ലളിതകലാ അക്കാദമി, ഫോക്ലോർ അക്കാദമി എന്നിവയുടെ സഹകരണവും ഗദ്ദികക്കുണ്ട്. പരമ്പരാഗത ഉത്പ്പന്നങ്ങളും വനവിഭവങ്ങളും ആമസോണിലൂടെ ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. ആമസോൺ വഴി 200 ഓളം ഗോത്രവർഗ ഉത്പ്പന്നങ്ങൾ ഗദ്ദിക വഴി ലഭ്യമാക്കും. പട്ടികജാതി വികസന വകുപ്പിന്‍റെ നയങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ആരംഭിച്ച മൊബൈൽ ആപ്പിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പട്ടികജാതി-പട്ടികവർഗ സാംസ്കാരിക വകുപ്പുമന്ത്രി എ.കെ ബാലൻ അധ്യക്ഷത വഹിച്ചു. പൊതുധാരയിൽ നിന്നും ഗോത്രകലകൾ ഒറ്റപ്പെടുന്നത് ഒഴിവാക്കാനാണ് ഗദ്ദിക പോലുള്ളത് മേളകൾ അനിവാര്യമാകുമെന്ന് മന്ത്രി പറഞ്ഞു.
ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയായി. ആർ.രാജേഷ് എംഎൽഎ, നഗരസഭാ ചെയർപേഴ്സൺ ലീല അഭിലാഷ്, പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് ഗാർഗ്, ജില്ല കലക്ടർ എം.അഞ്ജന, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ പി.ഐ ശ്രീവിദ്യ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ.പി പുഗഴേന്തി, നഗരസഭാംഗം കെ.ഗോപൻ എന്നിവർ പ്രസംഗിച്ചു. ഡിസംബർ 12 വരെയാണ് മേള.