ആലപ്പുഴ: കൊവിഡ് 19(കൊറോണ) സ്ഥിരീകരിച്ചിരുന്നയാളെ വ്യാഴാഴ്ച ഡിസ്‌ചാർജ് ചെയ്യും. ആലപ്പുഴ എന്‍.ഐ.വിയില്‍ നിന്നും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിസ്‌ചാര്‍ജ് ചെയ്യുന്നത്. ഡിസ്‌ചാര്‍ജ് ചെയ്‌താലും നിരീക്ഷണം ആരംഭിച്ച തീയതി മുതല്‍ 28 ദിവസം പൂര്‍ത്തീകരിക്കുന്ന 26-ാം തീയതി വരെ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും. രോഗിയുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കര്‍ശനമായ നിരീക്ഷണത്തില്‍ രോഗിയെ ആശുപത്രിയില്‍ പരിചരിക്കുകയും ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ രോഗിയും കുടുംബാംഗങ്ങളും കൃത്യമായി പാലിക്കുകയും ചെയ്‌തിരുന്നു. കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയുമാണ് രോഗത്തെ അതിജീവിക്കാന്‍ സാധിച്ചത്. ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് നടത്തിയ കഠിന പ്രയത്‌നം അഭിനന്ദനാര്‍ഹമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആരുമില്ല. വീടുകളില്‍ 139 പേര്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 34 വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 4 ഗ്രാമസഭകളിലും, 43 സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വേണ്ടിയും,അംഗന്‍വാടി, ആശാ പ്രവര്‍ത്തകര്‍ക്കായി ഒമ്പത് സ്ഥലങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി 13 സ്ഥലങ്ങളിലും കരുവാറ്റയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടിയും ബോധവൽക്കരണ ക്ലാസ്സുകള്‍ നടത്തി. കൂടാതെ കെ.ജി.ഒ.എ ആലപ്പുഴ യൂണിറ്റ്, ഇന്‍ഡസ് മോട്ടോഴ്‌സ് കഞ്ഞിക്കുഴി, ടി.കെ.എം.എം. കോളജിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കായും ബോധവല്‍ക്കരണ ക്ലാസ് നടത്തി. 15000 നോട്ടീസുകള്‍ വിതരണം ചെയ്‌തു. വിവിധ വിഭാഗങ്ങളിലായി 1800 പേര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ മാനസികരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 27 പേര്‍ക്ക് ടെലി കൗണ്‍സിലിങ് നടത്തിയതായി ജില്ലാ കലക്‌ടർ അറിയിച്ചു.