ആലപ്പുഴ: ആലപ്പുഴക്കാരുടെ പതിറ്റാണ്ടുകളായ സ്വപ്‌നത്തിന് സാക്ഷാത്ക്കാരം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു. കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ബൈപാസ് യാഥാര്‍ഥ്യമായത് സംസ്ഥാനത്തിന്‍റെ സഹകരണം കൊണ്ടാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയതില്‍ നിതിന്‍ ഗഡ്കരിയുടെ പങ്ക് പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഔദ്യോഗിക ഉദ്ഘാടനത്ത് ശേഷം മന്ത്രി ജി.സുധാകരന്‍ ബൈപാസിലൂടെ ആദ്യ യാത്ര നടത്തി. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മാണം ആരംഭിച്ച ബൈപ്പാസ് പല കാരണങ്ങളാല്‍ അനിശ്ചിതമായി നീളുകയായിരുന്നു. നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് ബൈപാസിന്‍റെ നിര്‍മാണം പൂർത്തിയാക്കിയത്. ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ നീളം.
നാലര വർഷം കൊണ്ടുള്ള പിണറായി സർക്കാരിന്‍റെ ചാതുര്യം ആണ് ആലപ്പുഴ ബൈപാസ് പൂർത്തിയാക്കാൻ കാരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു.ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് ബൈപ്പാസിനന്‍റെ 85% പ്രവൃത്തികളും പൂര്‍ത്തിയാക്കിയത് . റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള ചില തടസ്സങ്ങളാണ് ബൈപ്പാസ് നിര്‍മ്മാണത്തെ വീണ്ടും വൈകിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2018ല്‍ മുഖ്യമന്ത്രിയും താനും പ്രധാനമന്ത്രിയേയും കേന്ദ്ര റയില്‍വേ മന്ത്രിയേയും നേരില്‍ കണ്ട് ചര്‍ച്ച നടത്തിയാണ് തടസങ്ങളുടെ കുരുക്കഴിച്ചത് . റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള തടസം ഇല്ലായിരുന്നെങ്കില്‍ ഒന്നര വര്‍ഷം മുന്‍പേ ബൈപ്പാസിന്‍റെ ഉദ്ഘാടനം സാധ്യമാകുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകൾ വൈകി കിടന്ന ബൈപ്പാസ് നിർമാണം പൂർത്തിയാക്കിയതിനു പിന്നിൽ നിതിൻ ഗഡ്കരി ഉൾപ്പെടുന്ന കേന്ദ്ര സർക്കാരിന്‍റെ ഇച്ഛാ ശക്തിയാണ് എന്ന് ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. മോദി സർക്കാരിന്‍റെ കാലത്ത് ദേശീയപാത വികസനത്തിന് വലിയ സഹായം നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
344 കോടി രൂപയാണ് പദ്ധതിയുടെ അടങ്കല്‍ തുക. കേന്ദ്ര സംസ്ഥാന സർക്കാരുകൾ 50-50 നിരക്കിലാണ് പദ്ധതിയുടെ വിഹിതം. കൂടാതെ റെയില്‍വേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏഴ് കോടി രൂപ കെട്ടിവെച്ചു. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 4.85 കോടി രൂപ അധികമായി ലൈറ്റിനും ജങ്ഷന്‍ നവീകരണത്തിനുമായി അനുവദിച്ചാണ് ഇപ്പോള്‍ പണികള്‍ പൂര്‍ത്തിയാക്കിയത്. ബൈപ്പാസ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി കളര്‍കോട്, കൊമ്മാടി ജംഗ്ഷനുകള്‍ വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പൊതുമരാമത്ത് വകുപ്പാണ് പണം ചെലവഴിച്ചത്.
ഉദ്ഘാടന ചടങ്ങ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ , കേന്ദ്ര സഹമന്ത്രി വി.കെ. സിംങ്, ധനകാര്യ വകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക്, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, എംപിമാരായ എ.എം. ആരിഫ്, നഗരസഭാധ്യക്ഷ സൗമ്യ രാജ് എന്നിവര്‍ പങ്കെടുത്തു. 6.8 കിലോമീറ്ററാണ് ബൈപ്പാസിന്‍റെ ദൈര്‍ഘ്യം . അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 എലിവേറ്റഡ് ഹൈവേയുമുണ്ട് . സംസ്ഥാനത്തെ ആദ്യ എലിവേറ്റഡ് ഹൈവേയെന്ന് ഖ്യാതിയും ആലപ്പുഴ ബൈപ്പാസിന് സ്വന്തം. നിര്‍മ്മാണം പൂര്‍ണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.