ബുഡാപെസ്റ്റ് (ഹംഗറി) : ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ (World Athletics Championship 2023) സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമായതിനുപിന്നാലെ രാജ്യത്തിന് നന്ദിപറഞ്ഞ് ജാവലിൻ താരം നീരജ് ചോപ്ര (Neeraj Chopra On winning gold Medal). മെഡൽ ഇന്ത്യയ്ക്കാകെയുള്ളതാണെന്നും രാത്രി ഏറെ വൈകിയ വേളയിലും ഉണർന്നിരുന്ന് കളികണ്ട ഇന്ത്യക്കാർക്ക് നന്ദിയറിയിക്കുന്നതായും നീരജ് പറഞ്ഞു.
"എന്നെ പിന്തുണയ്ക്കാൻ രാത്രി വൈകിയും ഉണർന്നിരുന്നതിന് ഇന്ത്യയിലെ ജനങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ മെഡൽ ഇന്ത്യയ്ക്കാകെയുള്ളതാണ്. നേരത്തെ ഞാൻ ഒളിമ്പിക് ചാമ്പ്യനായിരുന്നു, ഇപ്പോൾ ഞാൻ ലോക ചാമ്പ്യനാണ്. ഇന്ത്യക്കാർക്ക് എന്തും ചെയ്യാൻ സാധിക്കും. നാം വ്യത്യസ്ത മേഖലകളിൽ കഠിനാധ്വാനം ചെയ്യുന്നത് തുടരണം. നമുക്ക് ലോകത്ത് മികച്ച പേരുണ്ടാക്കിയെടുക്കണം"- നീരജ് പറഞ്ഞു ( This medal is for all of India, Says Neeraj Chopra).
88.17 മീറ്റർ ജാവലിൻ എറിഞ്ഞാണ് നീരജ് ചോപ്ര ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം സ്വന്തമാക്കിയത്. ഇതോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും ഒളിമ്പിക്‌സിലും സ്വർണനേട്ടം എന്ന അപൂർവ റെക്കോർഡ് കൂടി നീരജ് സ്വന്തമാക്കി. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയിരുന്നു.
ഇക്കുറി പാകിസ്ഥാൻ താരം അർഷാദിനാണ് വെള്ളി മെഡൽ. ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കുബ് വാദ്‌ലെ വെങ്കലവും സ്വന്തമാക്കി. ആദ്യ ഊഴത്തിൽ നീരജിന്‍റെ ഫൗൾ സംഭവിച്ചെങ്കിലും രണ്ടാം ശ്രമത്തിൽ നീരജിന് നേട്ടം കൈവരിക്കാനായി. ഇന്ത്യൻ താരങ്ങളായ കിഷോർ കുമാർ ജന അഞ്ചാമതും ഡിപി മനു ആറാമതുമെത്തി.