സൂറിച്ച്: റദ്ദാക്കിയ ബ്രസീല്‍ - അർജന്‍റീന ലോകകപ്പ് യോഗ്യതാ മത്സരം വീണ്ടും കളിക്കില്ല. ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും (സിബിഎഫ്) അർജന്‍റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) സംയുക്ത പ്രസ്‌താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മത്സരം റദ്ദാക്കാന്‍ ഫിഫ അനുമതി നല്‍കിയതായി അസോസിയേഷനുകള്‍ വ്യക്തമാക്കി.
ഖത്തര്‍ ലോകകപ്പിന് ഇരു രാജ്യങ്ങളും ഇതിനോടകം തന്നെ യോഗ്യത നേടിയതിനാല്‍ മത്സര ഫലത്തിന് പ്രസക്‌തിയില്ല. എന്നാല്‍ പരിക്കുകളുടെയും സസ്പെൻഷനുകളുടെയും അപകടസാധ്യത കൂടുതലാണ്. അതിനാല്‍ മത്സരം അന്തിമമായി റദ്ദാക്കണമെന്ന് അസോസിയേഷനുകള്‍ ഫിഫയോട് അഭ്യർഥിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് റദ്ദാക്കിയ മത്സരം വീണ്ടും കളിക്കാന്‍ ഫിഫ അപ്പീൽ കമ്മിറ്റി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അര്‍ജന്‍റീന താരങ്ങള്‍ ക്വാറന്‍റീന്‍ നിബന്ധനകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബ്രസീലിലെ ആരോഗ്യപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് കിക്കോഫ് കഴിഞ്ഞ് മിനിറ്റുകള്‍ക്കകം മത്സരം നിര്‍ത്തിവെച്ചത്. അതേസമയം മത്സരം ഉപേക്ഷിച്ചതിന് ചുമത്തിയ പിഴ അടയ്‌ക്കാമെന്ന് ഇരു അസോസിയേഷനുകളും സമ്മതിച്ചിട്ടുണ്ട്.
also read: ഖത്തറില്‍ ബൂട്ട് കെട്ടാന്‍ ജസ്യൂസിന് കഴിയുമോ?, മറികടക്കേണ്ടത് കനത്ത വെല്ലുവിളി