കൊളംബോ : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) മോശം പ്രകടനമായിരുന്നു മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയുടേത് (Sri Lanka Cricket Team). കളിച്ച ഒമ്പത് മത്സരങ്ങളില്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രം വിജയിക്കാന്‍ കഴിഞ്ഞ ടീം പോയിന്‍റ് ടേബിളില്‍ ഒമ്പതാമതായാണ് ഫിനിഷ് ചെയ്‌തത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരായ തോല്‍വിക്ക് പിന്നാലെ കായികമന്ത്രി റോഷന്‍ രണസിംഗ (Roshan Ranasinghe) ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ (Sri Lanka Cricket Board) പിരിച്ചുവിട്ടിരുന്നു.
ലങ്കയുടെ മുന്‍ നായകന്‍ അര്‍ജുന രണതുംഗ (ex-Sri Lanka captain Arjuna Ranatunga) അധ്യക്ഷനായ സമിതിക്ക് സര്‍ക്കാര്‍ ബോര്‍ഡിന്‍റെ ഇടക്കാല ചുമതല നല്‍കുകയും ചെയ്‌തു. വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതോടെ ബോര്‍ഡ് താല്‍ക്കാലികമായി പുനഃസ്ഥാപിക്കപ്പെട്ടിരുന്നു. എന്നാല്‍ പുറത്ത് നിന്നുള്ള ഇടപെടലുണ്ടായതോടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിലവില്‍ ഐസിസി സസ്‌പെന്‍ഡ് ചെയ്‌തിരിക്കുകയാണ്.
ഇതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ തകര്‍ച്ചയ്‌ക്ക് കാരണം ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണെന്ന് ആരോപിച്ച് അര്‍ജുന രണതുംഗ രംഗത്ത് എത്തിയിരുന്നു (Arjuna Ranatunga against Jay Shah). "ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ നിയന്ത്രിക്കുന്നത് ജയ് ഷായാണ്. ബോര്‍ഡ് അധികൃതരും ജയ് ഷായും തമ്മിലുള്ള ബന്ധത്താല്‍ അവര്‍ക്ക് (ബിസിസിഐ) ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ ചവിട്ടി മെതിക്കാനും നിയന്ത്രിക്കാനും കഴിയുമെന്നാണ് ധാരണ. ശ്രീലങ്കന്‍ ക്രിക്കറ്റ് നടത്തുന്നത് ജയ് ഷായാണ്.
ജയ് ഷായുടെ സമ്മര്‍ദത്താല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തകരുകയാണ്. ഇന്ത്യയിലെ ഒരാള്‍ ശ്രീലങ്കന്‍ ക്രിക്കറ്റിനെ നശിപ്പിക്കുകയാണ്. പിതാവ് ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആയതുകൊണ്ട് മാത്രമാണ് അയാള്‍ ശക്തനായത്" - എന്നായിരുന്നു അര്‍ജുന രണതുംഗയുടെ വാക്കുകള്‍.
ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചതിന് പിന്നാലെ വിഷയത്തില്‍ ജയ് ഷായോട് ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ (Sri Lanka government expresses regret to Jay Shah over Arjuna Ranatunga remarks). ഇന്നത്തെ പാർലമെന്‍റ് സമ്മേളനത്തിൽ മന്ത്രിമാരായ ഹരിൻ ഫെർണാണ്ടോയും (Harin Fernando) കാഞ്ചന വിജേശേഖരയുമാണ് (Kanchana Wijesekara) സംഭവത്തിൽ പ്രതികരിച്ചത്. ശ്രീലങ്കന്‍ ക്രിക്കറ്റിന്‍റെ തകര്‍ച്ചയ്‌ക്ക് പുറത്ത് നിന്നുള്ളവരേക്കാള്‍ ഉത്തരവാദിത്തം ശ്രീലങ്കൻ ഭരണാധികാരികൾക്ക് ആണെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കിയത്.
ALSO READ: വെടിക്കെട്ടിന് രോഹിത്, നങ്കൂരമിടാന്‍ കോലി, എറിഞ്ഞിടാന്‍ ബുംറയും ഷമിയും; 2011 ആവര്‍ത്തിക്കാന്‍ ഇന്ത്യ
"ഒരു സർക്കാർ എന്ന നിലയിൽ ഞങ്ങൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷന്‍ ജയ് ഷായോട് ഖേദം പ്രകടിപ്പിക്കുന്നു. സ്വന്തം സ്ഥാപനങ്ങളുടെ പാകപ്പിഴയ്‌ക്ക് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറിയ്‌ക്ക് എതിരെയോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങൾക്ക് എതിരെയോ കൈ ചൂണ്ടാൻ ഞങ്ങള്‍ക്ക് കഴിയില്ല. ഇത് തെറ്റായ അനുമാനമാണ്" - മന്ത്രി വിജേശേഖര പറഞ്ഞു (Kanchana Wijesekara expresses regret to Jay Shah).